വാപ്പയാണ് എന്റെയുള്ളിലെ നടന്റെ റിഥത്തിന് പ്രത്യേകതയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത്, അദ്ദേഹമാണ് ആ ടാലന്റ് കണ്ടെത്തിയത്, ബാക്കിയെല്ലാം സംഭവിച്ചത് പിന്നീടാണ്: ഫഹദ് ഫാസിൽ

താൻ പരാജയത്തിൽ നിന്നല്ലേ തുടങ്ങിയതെന്ന് ഫഹദ് ഫാസിൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഫാസിൽ സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ ‘കൈയെത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം പരാജയപ്പെട്ടു എന്ന് മാത്രമല്ല ഒരു നടനെന്ന നിലയിൽ സിനിമയിലെ പ്രകടനത്തിന് നിരവധി വിമർശനങ്ങളാണ് ഫഹദ് നേരിട്ടത്. അതിന് ശേഷം നീണ്ട എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരള കഫെ എന്ന ആന്തോളജി ചിത്രത്തിലെ ‘മൃത്യുഞ്ജയം’ എന്ന സെഗ്മെന്റിലെ ജേർണലിസ്റ്റ് ആയി ഫഹദ് സിനിമയിൽ തിരിച്ചുവരവ് നടത്തി. പിന്നീടൊരു തിരിച്ചുപോക്ക് ഫഹദിന് ഉണ്ടായിട്ടില്ല.

ഇന്ന് ‘ആവേശം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ കരിയറിലെ ആദ്യ 100 കോടി നേട്ടവും സ്വന്തമാക്കി കരിയറിന്റെ ഏറ്റവും പീക്കിലാണ് ഫഹദ് നിൽക്കുന്നത്. റീ ഇൻഡ്രോഡ്യൂസിങ് ഫഫാ എന്ന ടാഗ് ലൈനിൽ ഇറങ്ങിയ ചിത്രം ഫഹദിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും, സിനിമയിലേക്ക് കടന്നുവന്നതിനെ കുറിച്ചും സംസാരിക്കുകയാണ് ഫഹദ് ഫാസിൽ. കഴിവുള്ള നിരവധി പേരെ സിനിമയിലേക്ക് കൊണ്ടുവന്ന വ്യക്തിയാണ് തന്റെ വാപ്പയെന്നും, അതുകൊണ്ട് അദ്ദേഹത്തിന് തെറ്റ് പറ്റിയിട്ടില്ലെന്ന് തനിക്ക് തെളിയിക്കണമായിരുന്നെന്നും ഫഹദ് ഫാസിൽ പറയുന്നു. കൂടാതെ വാപ്പയാണ് തന്റെയുള്ളിലെ നടന്റെ റിഥത്തിന് ഒരു പ്രത്യേകതയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞതെന്നും ഫഹദ് പറയുന്നു.

“കഴിവുള്ള ഒരുപാടു പേരെ ഇൻഡസ്ട്രിക്കു നൽകിയ വ്യക്തിയാണ് എന്റെ വാപ്പ. അദ്ദേഹത്തിനു തെറ്റു പറ്റിയിട്ടില്ലെന്നു എനിക്കു തെളിയിക്കണമായിരുന്നു. അതെന്റെ ഉപബോധമനസിൽ ഉണ്ടായിരുന്നിരിക്കണം. ഞാൻ പോലും അറിയാതെ അതെന്റെ മനസിൽ കയറിക്കൂടിയതാകും. ഓർമ വച്ച കാലം മുതൽ കാണുന്നത് സിനിമയാണ്. വാപ്പയും സിദ്ദീഖ് ലാലുമായുള്ള സംഭാഷണങ്ങൾ എനിക്കോർമയുണ്ട്. ആ സമയത്തെ വീട്ടിലെ വർത്തമാനങ്ങൾ ഓർമയുണ്ട്. അവരുടെ തിരക്കഥാ ചർച്ചകൾ, അതു ഞാൻ നോക്കി നിന്നത്–ഇതെല്ലാം എനിക്ക് ഓർമയുണ്ട്.

വാപ്പയും ഒരു സുഹൃത്തും തമ്മിലുള്ള ഒരു സംഭാഷണം ഒരിക്കൽ ഞാൻ കേൾക്കാനിടയായി. വാപ്പ പറഞ്ഞത്, എന്റെ റിഥം വളരെ പ്രത്യേകതയുള്ളതാണെന്നാണ്. പതിനെട്ടാം വയസിൽ എന്നെ ഓഡിഷൻ ചെയ്തപ്പോൾ, എന്റെ അഭിനയം കൃത്രിമമാണെന്നും ഓർഗാനിക് ആയി സംഭവിക്കുന്നില്ലെന്നും അദ്ദേഹത്തിന് തോന്നിയിരുന്നു. പക്ഷേ, എന്റെ റിഥം രസമുള്ളതായി അദ്ദേഹത്തിന് തോന്നി.

ഞാനിപ്പോഴും എന്റെ റിഥത്തിൽ വർക്ക് ചെയ്തുകൊണ്ടിരിക്കുന്നു. അദ്ദേഹം അത് അന്നേ മനസിലാക്കിയിരുന്നു. അദ്ദേഹമാണ് ആ ടാലന്റ് കണ്ടെത്തിയത്. ബാക്കിയെല്ലാം സംഭവിച്ചത് പിന്നീടാണ്. റിഥം എന്നു പറയുന്നത് ഒരു ഡയലോഗ് പറയുമ്പോഴുള്ള നിറുത്തലും പറച്ചിലിന്റെ ഒരു രീതിയുമൊക്കെയാണ്. ആ മോഡുലേഷനെ കുറിച്ച് ഇപ്പോഴും സംവിധായകർ ചോദിക്കാറുണ്ട്.” എന്നാണ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറഞ്ഞത്.

അതേസമയം ജിതു മാധവൻ സംവിധാനം ചെയ്ത ആവേശം മെയ് 9 ന് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുകയാണ്. ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.

അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

Read more