കേന്ദ്ര സര്‍ക്കാരിന്റെ അനുമതി രാത്രി ലഭിച്ചു; പുലര്‍ച്ചെ മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യസന്ദര്‍ശനത്തിന് ദുബായിലേക്ക് പറന്നു; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് യാത്ര തിരിച്ചു. ഇന്നലെ രാരതിയാണ് മുഖ്യമന്ത്രിക്ക് യാത്രാനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് അദേഹവും കുടുംബവും ദുബായിലേക്ക് തിരിച്ചു.

ഭാര്യ കമലയെ കൂടാതെ മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണാ വിജയനും കൊച്ചുമകനും മുഖ്യമന്ത്രിക്കൊപ്പം ദുബായിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ദുബായ് യാത്രയ്ക്കിടെ മുഖ്യമന്ത്രി മകനേയും കുടുംബത്തേയും സന്ദര്‍ശിക്കും. വിദേശത്തുനിന്ന് അദ്ദേഹം എന്ന് മടങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

മന്ത്രി റിയാസും വീണാ വിജയനും ദുബായ് കൂടാതെ, ഇന്‍ഡോനീഷ്യയും സിങ്കപ്പൂരും സന്ദര്‍ശിക്കും.19 ദിവസത്തേക്കാണ് റിയാസിന് യാത്രാ അനുമതി. മേയ് 21-ന് ശേഷം അദ്ദേഹവും കുടുംബവും നാട്ടിലേക്ക് മടങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

സ്വകാര്യസന്ദര്‍ശനമാണെന്ന് കാണിച്ചുനല്‍കിയ അപേക്ഷയില്‍ മുഖ്യമന്ത്രിക്ക് കേന്ദ്രസര്‍ക്കാര്‍ യാത്രാനുമതി നല്‍കിയിരുന്നു. ഓഫീസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സര്‍ക്കാര്‍തന്നെ യാത്രസംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യസന്ദര്‍ശനമായതിനാല്‍ ഇത്തവണ ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ല. മുഖ്യമന്ത്രി പെട്ടന്ന് വിദേശയാത്ര നടത്തിയതോടെ അദേഹത്തിന്റെ പല പൊതുപരിപാടികളും മാറ്റിവെച്ചിട്ടുണ്ട്.