ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കര്‍ണാടകയില്‍ ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെ ഭാര്യ ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തി. കര്‍ണാടകയിലെ ദണ്ഡേലിയില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രിയോടെ ദമ്പതികള്‍ തമ്മില്‍ ഭിന്നശേഷിക്കാരനായ മകനെ ചൊല്ലിയുള്ള വഴക്കിനൊടുവിലാണ് ആറ് വയസുകാരനായ വിനോദിനെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞത്.

സംഭവത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കുട്ടിയുടെ മാതാവ് സാവിത്രിയ്ക്കും ഭര്‍ത്താവ് രവി കുമാറിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി 9.30 ഓടെയായിരുന്നു സാവിത്രി കുട്ടിയെ മുതലക്കുളത്തിലെറിഞ്ഞത്. വിവരം അറിഞ്ഞ രവി കുമാറും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

ഞായറാഴ്ച രാവിലെയാണ് പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. വിനോദിന്റെ ഒരു കൈ മുതലയുടെ വായില്‍ നിന്ന് പുറത്തെടുത്തതായും ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.