30ാം വയസിലെ പ്രണയം 70ാം വയസില്‍ ദാവൂദിനെ ജയിലിലാക്കി; പരാതി നല്‍കിയ ഭാര്യ മാതാവും ഭാര്യയും ജീവനോടെയില്ല

നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യ മാതാവ് നല്‍കിയ പരാതിയില്‍ എഴുപതുകാരന്‍ റിമാന്റില്‍. മുംബൈ സ്വദേശിയായ ദാവൂദ് ബന്ദു ഖാന്‍ എന്ന വയോധികനാണ് ഭാര്യയുടെ മാതാവ് 40 വര്‍ഷം മുന്‍പ് നല്‍കിയ പീഡന പരാതിയില്‍ അറസ്റ്റിലായതും തുടര്‍ന്ന് ജയില്‍വാസം അനുഭവിക്കുന്നതും. പ്രണയകാലത്ത് ഭാര്യയുടെ മാതാവ് നല്‍കിയ പരാതിയില്‍ അന്ന് പൊലീസ് കേസെടുത്തിരുന്നു.

1984ല്‍ ആണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. അന്ന് 30കാരനായ ദാവൂദ് ബന്ദു ഖാന്‍ 17കാരിയുമായി പ്രണയത്തിലായി. മുംബൈയിലെ ഗിരാഗോണിലെ വിപി റോഡില്‍ ആയിരുന്നു ഇരുകൂട്ടരും താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ദാവൂദുമായുള്ള പെണ്‍കുട്ടിയുടെ ബന്ധത്തില്‍ താത്പര്യമുണ്ടായിരുന്നില്ല.

ഇതേ തുടര്‍ന്ന് ദാവൂദിനെതിരെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന് ആരോപിച്ച് മാതാവ് പരാതി നല്‍കി. കേസില്‍ അരസ്റ്റിലായ ദാവൂദ് ജാമ്യത്തിലിറങ്ങുമ്പോള്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബവുമായി രമ്യതയിലായ ദാവൂദിന് പെണ്‍കുട്ടിയെ വിവാഹം ചെയ്തു നല്‍കി.

വിവാഹ ശേഷം ദാവൂദും കുടുംബവും ആഗ്രയിലേക്ക് താമസം മാറി. പിന്നാലെ എല്ലാവരും കേസിനെ കുറിച്ച് മറന്നു. നിരവധി തവണ കോടതി കേസ് വിളിച്ചെങ്കിലും ദാവൂദിന് ഹാജരാകാന്‍ സാധിച്ചില്ല. തുടര്‍ന്ന് വിവരം പരസ്യം ചെയ്തിട്ടും ദാവൂദിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതായതോടെ 2020ല്‍ ഇയാള്‍ക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു.

Read more

ഇതിനിടയില്‍ പരാതിക്കാരിയായ ദാവൂദിന്റെ ഭാര്യ മാതാവ് മരിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം 2011ല്‍ ദാവൂദിന്റെ ഭാര്യയും മരിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്‌പെഷ്യല്‍ ഡ്രൈവില്‍ നടത്തിയ അന്വേഷണത്തിലാണ് ദാവൂദ് ആഗ്രയിലുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ഞായറാഴ്ച ആഗ്രയിലെത്തിയ മുംബൈ പൊലീസ് ദാവൂദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ദാവൂദ് നിലവില്‍ റിമാന്റിലാണ്.