ഒരു വാഹനം വാങ്ങുമ്പോൾ ആളുകൾ നോക്കുന്ന കാര്യങ്ങളാണ് മൈലേജും വിലയും പിന്നെ സേഫ്റ്റിയും. പല വാഹനങ്ങളും സേഫ്റ്റിയിൽ മുൻപന്തിയിലാണെങ്കിലും സേഫ്റ്റിക്കുറവ് കാരണം കുറച്ചു നാളുകളായി കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ്‌യും കിയയും ഒക്കെ കടുത്ത വെല്ലുവിളി നേരിട്ടിരുന്നു. പെട്ടെന്ന് മോഷ്ടിക്കാൻ സാധിക്കുന്ന വാഹനങ്ങളുടെ ലിസ്റ്റിൽ ഹ്യുണ്ടായ്, കിയ മോഡലുകൾ ഉണ്ടെന്ന അമേരിക്കയിലെയും വിദേശ രാജ്യങ്ങളിലേയും ഇൻഷുറൻസ് കമ്പനിയുടെ റിപ്പോർട്ട് വന്നതോടെ രണ്ട് വാഹനങ്ങളുടെയും വിൽപന വലിയ രീതിയിൽ കുറഞ്ഞിരുന്നു. ഇവ കൂടാതെ കോവിഡ് മഹാമാരിയുടെ സമയത്ത് കാർ മോഷണം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2021ലും 2023ലും യുഎസിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ പട്ടികയിൽ ഹ്യുണ്ടായ്‌യും കിയയും മുന്നിലെത്തുകയും ചെയ്തു. കിയയുടെയും ഹ്യുണ്ടായ്‌യുടെയും ബജറ്റ് വിലയിലുള്ള വാഹനങ്ങൾ ഇപ്പോൾ ലക്ഷ്വറി എസ്‌യുവികളെ പോലെ തന്നെ കള്ളൻമാരുടെ പ്രധാന ലക്ഷ്യങ്ങളിൽ പെട്ടതാണെന്നാണ് ഹൈവേ ലോസ് ഡാറ്റ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
ഇഗ്‌നിഷൻ സിസ്റ്റം മറികടക്കുന്നതിൽ നിന്ന് കള്ളന്മാരെ തടയുന്ന ഒരു ഇലക്ട്രോണിക് ഇമോബിലൈസർ സജ്ജീകരിച്ചിട്ടില്ല എന്ന കാരണം കൊണ്ടാണ് കാറുകൾ മോഷ്ടിക്കപ്പെടുന്നത്. ഇത് പ്രശ്നം പരിഹരിക്കാൻ ഉള്ള നീക്കത്തിലാണ് കൊറിയൻ കമ്പനി. വാഹന സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ഹ്യുണ്ടായ്‌യും കിയയും ഗണ്യമായ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. ഫ്രീ സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡുകൾ, ഇഗ്‌നിഷൻ സിലിണ്ടർ പ്രൊട്ടക്‌ടറുകൾ, റീഇംബേഴ്‌സ്‌മെൻ്റ് പ്രോഗ്രാമുകൾ എന്നിങ്ങനെ ഇമോബിലൈസറുകൾ ഇല്ലാത്ത ചില എൻട്രി ലെവൽ മോഡലുകളുടെ മോഷണത്തെ ചെറുക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കിയതായി അറിയിച്ചിരിക്കുകയാണ് ഹ്യുണ്ടായ്. അതേസമയം, മാരുതി സുസുക്കിക്കും ടാറ്റ മോട്ടോഴ്സിനും കിയക്കും പിന്നാലെ മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഹ്യുണ്ടായ് ഇപ്പോൾ. അടുത്ത മാസം മുതൽ മോഡൽ നിരയിൽ പുതുക്കിയ വില പ്രാബല്യത്തിൽ വരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വാഹന നിരയിലുടനീളം മൂന്ന് ശതമാനം വരെ വില വർധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്നു വരുന്ന ഇൻപുട്ട് ചെലവുകൾ, വർധിച്ചു വരുന്ന കമ്മോഡിറ്റി വിലകൾ, ഉയർന്ന പ്രവർത്തന ചെലവുകൾ എന്നിവ കണക്കിലെടുത്താണ് തീരുമാനം. തെരഞ്ഞെടുത്ത മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് വില വർധനവിന്റെ വ്യാപ്തി വ്യത്യാസപ്പെടുമെന്നതും ഹുണ്ടായ് നേരത്തെ അറിയിച്ചിട്ടുണ്ട്.
ഉയർന്നു വരുന്ന ഇൻപുട്ട് ചെലവുകളുടെ ആഘാതം ഭാഗികമായി നികത്തുന്നതിന് വേണ്ടിയാണ് വില ക്രമീകരണം നടത്തുന്നതെന്ന് എന്നാണ് ഹ്യുണ്ടായ് അറിയിച്ചിരിക്കുന്നത്. കാർ വാങ്ങാനിരുന്നവർക്ക് ഇത് വലിയൊരു തിരിച്ചയ്ഡ് തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയം ഒന്നും തന്നെ വേണ്ട. മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, മഹീന്ദ്ര, കിയ, ഹോണ്ട എന്നിവയുൾപ്പെടെ ഇന്ത്യയിലെ മിക്കവാറും എല്ലാ മുൻനിര നിർമ്മാതാക്കളും 2025 ഏപ്രിൽ മുതൽ വില പരിഷ്ക്കാരം നടപ്പിലാക്കുന്നത് കുറച്ചു കാലമായി കണ്ടുവരുന്ന ഒരു കാര്യമാണ്. 2025 ഫെബ്രുവരിയിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ മൊത്തം ആഭ്യന്തര വിൽപ്പന 47, 727 യൂണിറ്റായിരുന്നു. 2024 ഫെബ്രുവരിയിൽ വിറ്റ 50, 201 യൂണിറ്റുകളെ അപേക്ഷിച്ച് 4.93 ശതമാനത്തിന്റെ ഇടിവാണ് കമ്പനിക്ക് സംഭവിച്ചിരിക്കുന്നത്. ക്രെറ്റയും വെന്യുവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായ് മോഡലുകളായി മാറിയിട്ടുണ്ട്. മിഡ്-സൈസ് എസ്‌യുവിയുടെ 16,317 യൂണിറ്റുകളാണ് പോയ മാസം നിരത്തിലെത്തിച്ചത്.