കേരളത്തില്‍ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തും; ഇന്‍വെസ്റ്റ് കേരളയില്‍ വമ്പന്‍ പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ്

കേരളത്തില്‍ വന്‍ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. ഇന്‍വെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിലാണ് അദാനി ഗ്രൂപ്പ് 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപനം നടത്തിയത്. വിഴിഞ്ഞം തുറമുഖത്ത് മാത്രമായി 20,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്നും പ്രഖ്യാപനമുണ്ട്.

ആഗോള വാണിജ്യമേഖലയുടെ സുപ്രധാന സ്ഥാനത്ത് ഇന്ത്യയെ നിലനിര്‍ത്താന്‍ വിഴിഞ്ഞം തുറമുഖത്തിലൂടെ സാധിക്കും. 2015 ല്‍ വിഴിഞ്ഞം പോര്‍ട്ടിന് നേതൃത്വം നല്‍കിയ അദാനി ഗ്രൂപ്പ് ഇതിനകം 5,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും 20,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്നും കരണ്‍ അദാനി പറഞ്ഞു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. തുറമുഖം കമ്മീഷന്‍ ചെയ്യുന്നതിന് മുമ്പുതന്നെ 24,000 കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ ഇന്ത്യയിലാദ്യമായി വിഴിഞ്ഞത്ത് എത്തിയിരുന്നു. ഇതിലൂടെ തുറമുഖം ചരിത്രം സൃഷ്ടിച്ചെന്നും കരണ്‍ അദാനി കൂട്ടിച്ചേര്‍ത്തു.