സാമൂഹിക സേവനത്തിന് 10,000 കോടി; അന്തര്‍ദേശീയ നിലവാരത്തില്‍ ആശുപത്രികളും സ്‌കൂളുകളും; 500 ഭിന്നശേഷി വനിതകള്‍ക്ക് വര്‍ഷം 10ലക്ഷം; ആര്‍ഭാടങ്ങളില്ലാതെ അദാനിയുടെ മകന്റെ വിവാഹം

മകന്റെ വിവാഹം ലളിതമായി ആഘോഷിച്ച് 10,000 കോടി രൂപ സാമൂഹിക സേവനത്തിനായി മാറ്റിവെച്ച് ഗൗതം അദാനി. ഇന്നലെയായിരുന്നു ഗൗതം അദാനിയുടെ ഇളയ മകനായ ജീത്ത് അദാനിയുടേയും വജ്രവ്യാപാരിയായ ജെയ്മിന്‍ ഷായുടെ മകള്‍ ദിവ ജെയ്മിന്‍ ഷായുമായി വിവാഹം നടന്നത്. അഹമ്മദാബാദിലെ അദാനി ശാന്തിഗ്രാം ടൗണ്‍ഷിപ്പിലെ ക്ലബ്ബില്‍ വെച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങുകള്‍ മാത്രമായിരുന്നു വിവാഹത്തിന്റെ ഭാഗമായി ഉണ്ടായിരുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

മകന്‍ ജീത് അദാനിയുടെ വിവാഹത്തിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കുമെന്ന് അദാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സാമൂഹ്യസേവനത്തിനായി 10,000 കോടി രൂപ മാറ്റിവെക്കുന്നത്.

നീക്കിവെച്ച തുകയുടെ ഭൂരിഭാഗവും ആരോഗ്യ- വിദ്യാഭ്യാസ- നൈപുണി വികസന പദ്ധതികള്‍ക്കായിട്ടായിരിക്കും ചെലവഴിക്കുക. അന്തര്‍ദേശീയ നിലവാരത്തിലുള്ള ആശുപത്രികളും മെഡിക്കല്‍ കോളേജുകളും ഉന്നതനിലവാരത്തിലുള്ള കെ-12 സ്‌കൂളുകളുമായിരിക്കും നിര്‍മിക്കുക. ഇവിടേക്ക് എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രവേശനം അനുവദിക്കുന്ന തരത്തിലാണ് പദ്ധതികള്‍ രൂപകല്പന ചെയ്യുന്നത്.

Read more

നേരത്തേ, വിവാഹത്തോടനുബന്ധിച്ച് മംഗള്‍ സേവ എന്ന പേരില്‍ അടുത്തിടെ വിവാഹിതരായ ഭിന്നശേഷിക്കാരായ വനിതകളെ സഹായിക്കാനുള്ള പദ്ധതി അദാനി പ്രഖ്യാപിച്ചിരുന്നു. എല്ലാവര്‍ഷവും ഭിന്നശേഷിക്കാരായ 500 വനിതകള്‍ക്ക് 10 ലക്ഷത്തിന്റെ സാമ്പത്തിക സഹായം നല്‍കുന്നതായിരുന്നു പദ്ധതി. ആദ്യ ഘട്ടത്തില്‍, 500 യുവതികള്‍ക്ക് 10 ലക്ഷം രൂപ വെച്ച് അദ്ദേഹം നല്‍കുകയും ചെയ്തിരുന്നു. അടുത്തിടെ വിവാഹതിരായ 21 ഭിന്നശേഷി ദമ്പതിമാരെ ജീത് ഇതിന്റെ ഭാഗമായി സന്ദര്‍ശിച്ചിരുന്നു. ഗുജറാത്തി ജെയിന്‍ ആചാര പ്രകാരമാണ് ഗൗതം അദാനിയുടെ മകന്റെ വിവാഹ ചടങ്ങുകള്‍ നടന്നത്.