കളര്‍ഫുള്ളായി നിരത്തിലോടുന്ന ബസുകള്‍ക്ക് പിടിവീണു തുടങ്ങി

റോഡില്‍ കളര്‍ഫുള്ളായി വിലസി നടക്കുന്ന എയര്‍ബസുകള്‍ കാണാന്‍ തന്നെ നല്ല ചേലാണ്. സിനിമയിലെയും ക്രിക്കറ്റിലെയും ഫുട്‌ബോളിലെയും താരങ്ങളുടെ ചിത്രം കൂടി ഉള്‍പ്പെട്ടാല്‍ ബസ് നല്ല കട്ട ഫ്രീക്കനാകും. എന്നാല്‍ ഈ സ്റ്റൈലന്‍ പാച്ചില്‍ മോട്ടോര്‍ വാഹന വകുപ്പിന് അത്ര സുഖിച്ചില്ല. അത്തരത്തില്‍ പാഞ്ഞ രണ്ടു ബസുകളെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി ഓരോ വാഹനത്തിനും 67,000 രൂപ ഫീസും 500 രൂപ പിഴയുമാണ് ഈടാക്കിയത്. അനുമതി കൂടാതെ നിറം മാറ്റിയതിനാണ് 500 പിഴ ഈടാക്കിയത്. ബസുകളില്‍ മറ്റു വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്നവിധം ചിത്രം പതിച്ചാല്‍ അനധികൃതമായി പരസ്യം പതിച്ചതിനുള്ള ഫീസ് ആണു ചുമത്തിയിരിക്കുന്നത്. ചിത്രമോ എഴുത്തോ ഉപകരണമോ സ്ഥാപിച്ചു പരസ്യം ചിത്രീകരിച്ചാല്‍ ഒരു ചതുരശ്ര സെന്റീമീറ്ററിന് 20 പൈസ നിരക്കില്‍ സര്‍ക്കാരിലേക്കു ഫീസ് അടയ്ക്കണം. ഒരു ബസിന് 67,000 രൂപയാണ് ഇത്തരത്തില്‍ ഫീസ് അടയ്‌ക്കേണ്ടത്.

മറ്റ് വാഹന ഡ്രൈവവന്മാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തില്‍ കളര്‍ഫുള്ളായി താരങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ചു സര്‍വ്വീസ് നടത്തുന്നത് അപകടത്തിന് വഴിയൊരുക്കുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. വാഹനങ്ങളുടെ നിറം മാറുന്നതിനും പരസ്യങ്ങല്‍ പതിപ്പിക്കുന്നതിനും മറ്റും മോട്ടേര്‍ വാഹന വകുപ്പിന്റെ അനുവാദം വാങ്ങണമെന്നാണ് നിയമം. കൊല്ലം, മാവേലിക്കര റജിസ്‌ട്രേഷനുകളിലെ രണ്ടു ബസുകള്‍ക്കാണു കഴിഞ്ഞ ദിവസങ്ങളിലായി പിടിവീണത്.

ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിച്ച് അപകടത്തിനിടയാക്കുന്നവിധം പരസ്യങ്ങള്‍ പതിച്ചും സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആലപ്പുഴ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ഷിബു കെ.ഇട്ടി അറിയിച്ചു. യഥാര്‍ത്ഥ സൈലന്‍സറുകള്‍ മാറ്റി വ്യാജ സൈലന്‍സര്‍ ഘടിപ്പിച്ച് പായുന്ന ബൈക്കുകള്‍ക്കും പിടി വിഴുന്നുണ്ട്. ഇത്തരത്തില്‍ പിടിക്കപ്പെട്ടാല്‍ 1000 രൂപയാണ് പിഴ ചുമത്തുന്നത്.