ബഡ്ജറ്റില്‍ നിക്ഷേപങ്ങള്‍ക്കുള്ള ആദായ നികുതിയിളവ് പരിധി 2 ലക്ഷമാക്കി ഉയര്‍ത്തിയേക്കും

അടുത്ത സാമ്പത്തിക വർഷത്തെ ബഡ്ജറ്റില്‍ 80സി പ്രകാരം ആദായ നികുതിയിളവ് ലഭിക്കുന്നതിനുള്ള നിക്ഷേപങ്ങളുടെ പരിധി 1.50 ലക്ഷത്തില്‍നിന്ന് രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയേക്കും. സ്വര്‍ണം ഉള്‍പ്പടെയുള്ള ഉല്‍പാദനക്ഷമതയില്ലാത്ത ആസ്തികളില്‍ നിക്ഷേപിക്കുന്നതിന് പകരം സാമ്പത്തിക ഉന്നമനത്തിന് ഉതകുന്ന പദ്ധതികളില്‍ നിക്ഷേപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം.

അഞ്ച് വര്‍ഷ കാലയളവുള്ള ബാങ്ക് സ്ഥിര നിക്ഷേപം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, ടാക്സ് സേവിങ് മ്യൂച്വല്‍ ഫണ്ട്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവയിലെ നിക്ഷേപങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക. ഇതിന്റെ പരിധിയായ 1.50 ലക്ഷം രൂപയാണ് 2 ലക്ഷം രൂപയാക്കുന്നത്. ഭവന വായ്പയുടെ മുതലിലേയ്ക്ക് തിരിച്ചടയ്ക്കുന്ന തുക, കുട്ടികളുടെ വിദ്യാഭ്യാസ ഫീസ് തുടങ്ങിയവയും 80 സി പ്രകാരം നികുതി വിമുക്തമാണ്.

പരിധി ഉയര്‍ത്തിയാല്‍ 10 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളയാളാണ് നിങ്ങളെങ്കില്‍ രണ്ടുലക്ഷം നിക്ഷേപം കഴിഞ്ഞ് 8 ലക്ഷം രൂപയാണ് ആദായ നികുതി നല്‍കുന്നതിന്റെ വരുമാനത്തിന് പരിഗണിക്കുക. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് നികുതിയിളവ് നിക്ഷേപ പരിധി വര്‍ധിപ്പിക്കുന്നത് ഉചിതമാണെന്ന് ബജറ്റിന് മുമ്പായി ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിളിച്ചുചേര്‍ത്ത ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.