റോക്കറ്റിനേക്കാള്‍ വേഗത്തില്‍ മുല്ലപ്പൂ വില; 6000 യും കടന്ന് മേപ്പോട്ട്

കല്യാണ സീസണ്‍ അടുത്തുവരുന്നതോടെ റോക്കറ്റിനെക്കാള്‍ വേഗത്തില്‍ കുതിക്കുകയാണ് മുല്ലപ്പൂവില. രണ്ടുദിവസം കൊണ്ട് കിലോയ്ക്ക് 1800 രൂപ കൂടി മുല്ലപ്പുവിന്റെ വില സര്‍വ്വകാലറേക്കോര്‍ഡിലേക്ക് എത്തിയിരിക്കുകയാണ്.

തോവാളയിലെ പൂമാര്‍ക്കറ്റില്‍ ഒരു കിലോ മുല്ലപ്പൂവനിന് വില 6000 കടന്നു. തമിഴ്‌നാട്ടില്‍ മഞ്ഞുകാരണം പൂക്കള്‍ കരിയുന്നതിനാലുണ്ടായ ക്ഷാമമാണ് വില അധികമാവാന്‍ കാരണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

കേരളത്തിന്റെ അതിര്‍ത്തിയില്‍ മുല്ലപ്പൂ കൃഷി വ്യാപകമാണ് . എന്നാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ മൊത്തവില്പന മാര്‍ക്കറ്റുകളില്ലാത്തതിനാല്‍ കോയമ്പത്തൂര്‍,തോവാള എന്നിവിടങ്ങളിലെത്തിയാണ് മൂല്ലപ്പൂ കേരളത്തിലേക്കെത്തുന്നത്.

മഞ്ഞുകാലം കേരളത്തിലെ മൂല്ലപ്പൂ കൃഷിയെ സാരമായി ബാധിച്ചിട്ടില്ലെങ്കിലും,പൊങ്കല്‍ കഴിഞ്ഞതോടെ തമിഴ്‌നാട്ടില്‍ ഇപ്പോള്‍ കല്യാണ സീസണാണ്. ക്ഷാമം മൂലം കേരളത്തിലെ പൂക്കളെയാണ് അവര്‍ ആശ്രയിക്കുന്നത്.

കേരളത്തിലെ പൂവിപണിയില്‍ രണ്ടുദിവസമായി മുല്ലപ്പൂ എത്തുന്നില്ല. തൃശ്ശൂര്‍ മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച മുല്ലപ്പൂ കിലോയ്ക്ക് 3500 രൂപയായിരുന്നു. കോയമ്പത്തൂരില്‍ വലിയ വില നല്‍കിയാണ് കേരളത്തിലെ വ്യാപാരികള്‍ മുല്ലപ്പൂ എടുക്കുന്നത്. നാള്‍ക്കുനാള്‍ പൂവിന് വില വര്‍ധിക്കുന്നതിനാല്‍ മുഴം കണക്കാക്കിയുള്ള വില്പനയും വ്യാപാരികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.