കേരളത്തിന്റെ തലവരമാറ്റാന്‍ യൂസഫലി; ഏറ്റവും ഉയരമുള്ള ഇരട്ട ഐടി ടവറുകള്‍ അടുത്തമാസം തുറക്കും; 1500 കോടിയില്‍ 12.74 ഏക്കറില്‍ 34 ലക്ഷം ചതുരശ്രയടി ടവര്‍; യുവാക്കളുടെ കൈപിടിക്കാന്‍ ലുലു

കേരളത്തിലെ ഏറ്റവും ഉയരമുള്ള ഐടി ടവറുകള്‍ കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ അടുത്ത മാസം പ്രവര്‍ത്തനം ആരംഭിക്കും. 1500 കോടി മുതല്‍മുടക്കിലാണ് ക്യാമ്പസ് കൊച്ചിയില്‍ യാഥാര്‍ഥ്യമാകുന്നത്. കെട്ടിടനിര്‍മാണത്തിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കി രണ്ട് കെട്ടിടങ്ങള്‍ക്കും പ്രീ സര്‍ട്ടിഫൈഡ് ലീഡ് പ്ലാറ്റിനം ലഭിച്ചിട്ടുണ്ട്. രണ്ടു ടവറുകള്‍ക്കും പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. കേരളത്തിലെ ഐടി വ്യവസായത്തിന്റെ തലവര ലുലു ടവര്‍ മാറ്റുമെന്നാണ് കരുതുന്നത്. കേരളത്തിലെ ഏറ്റവും ഉയരമുള്ള വാണിജ്യ സമുച്ചയമാണ് 30 നിലയുള്ള ഐടി ടവറുകള്‍.

1500 കോടി രൂപ മുതല്‍ മുടക്കിയാണ് 12.74 ഏക്കറില്‍ 34 ലക്ഷം ചതുരശ്രയടിയിലാണ് 153 മീറ്റര്‍ ഉയരമുള്ള ടവറുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇരു ടവറുകളിലും 25 ലക്ഷം ചതുരശ്രയടി ഓഫീസ് സ്‌പേസുണ്ട്. ഓഫീസ് സ്‌പേസ് പാട്ടത്തിന് നല്‍കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളും ലുലുഗ്രൂപ്പുമായി ചര്‍ച്ച നടത്തുന്നുണ്ട്.

രണ്ട് ഐടി കമ്പനികള്‍ രണ്ടുമാസത്തിനകം ടവറില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഈ കമ്പനികളുടെ ഓഫീസ് സ്പേസിന്റെ ഇന്റീരിയര്‍ ജോലികള്‍ അവസാനഘട്ടത്തിലാണ്. ആദ്യഘട്ടത്തില്‍ 1500ഓളം ഐടി പ്രൊഫഷണലുകള്‍ക്ക് ഇവിടെ ജോലി ലഭിക്കും.

മറ്റ് വന്‍കിട ഐടി കമ്പനികളും ഇതിനകം ഓഫീസ് സ്പേസിനായി സമീപിച്ചിട്ടുണ്ട്. കുറഞ്ഞ വാടകയും കേരളത്തിലെ ഐടി പ്രൊഫഷണലുകളുടെ തൊഴില്‍വൈദഗ്ധ്യവുമാണ് കമ്പനികളെ ആകര്‍ഷിക്കുന്നത്.

ഇരട്ട ടവറുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നേരിട്ടും പരോക്ഷമായും 25,000-30,000 പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാര്‍ട്ട് സിറ്റി കൊച്ചി രണ്ടാംഘട്ടത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ടവറുകളില്‍ ഫുഡ് കോര്‍ട്ട്, ക്രഷ്, ജിം, റീടെയ്ല്‍ സ്‌പേസ്, 100 ശതമാനം പവര്‍ ബാക്കപ്, സെന്‍ട്രലൈസ്ഡ് എസി, മാലിന്യസംസ്‌കരണ പ്ലാന്റ്, മഴവെള്ളസംഭരണി എന്നീ സൗകര്യങ്ങളും ഉണ്ടാകും. 4200 കാറുകള്‍ക്കുള്ള പാര്‍ക്കിങില്‍ മൂവായിരത്തോളം കാറുകള്‍ റോബോട്ടിക് സംവിധാനം ഉപയോഗിച്ച് പാര്‍ക്ക് ചെയ്യാം.

രണ്ടു ടവറുകളുടെയും മധ്യത്തിലുള്ള അമിനിറ്റി ടവറിന്റെ ഒന്നാംനിലയില്‍ ഒരേസമയം 2000 പേര്‍ക്ക് ഇരിക്കാവുന്ന വിശാല ഫുഡ്കോര്‍ട്ടുണ്ട്. കെട്ടിടനിര്‍മാണത്തിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കി പ്രീ സര്‍ട്ടിഫൈഡ് ലീഡ് പ്ലാറ്റിനം ലഭിച്ച എ ഗ്രേഡ് കെട്ടിടങ്ങളാണ് രണ്ടും.

153 മീറ്റര്‍ ഉയരത്തിലുള്ള ഈ കെട്ടിടം കേരളത്തിന്റെ ഐ.ടി മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും സുസജ്ജമായ ഐ.ടി ടവറായിരിക്കുമിത്.

Read more

സംസ്ഥാനത്തെ വര്‍ധിച്ച് വരുന്ന ഐ.ടി പ്രൊഫഷണലുകള്‍ക്കും ലുലു ടവര്‍ ഏറെ സഹായകരമാകും. 2023 ലെ കണക്കുകള്‍ പ്രകാരം രണ്ടര ലക്ഷത്തോളം ഐ.ടി പ്രൊഫഷണലുകളാണ് കേരളത്തിലുള്ളത്. ഇതില്‍ കൊച്ചിയില്‍ ജോലി ചെയ്യുന്നവര്‍ ഒരു ലക്ഷത്തോളമാണ്.