നാഗ്പുരില്‍ നിക്ഷേപമെറിയാന്‍ ലുലു ഗ്രൂപ്പ്; ഉടന്‍ മഹാരാഷ്ട്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് യൂസഫലി; ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക്‌സ് മേഖലകളിലും നിക്ഷേപിക്കും

ഉത്തര്‍പ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കു ശേഷം മഹാരാഷ്ട്രയില്‍ ചുവടുറപ്പിക്കാന്‍ ലുലു ഗ്രൂപ്പ്. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുമായി നടന്ന ചര്‍ച്ചകള്‍ക്കുശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സമൂഹമാധ്യമായ എക്‌സില്‍ അറിയിച്ചതാണ് ഇക്കാര്യം.

നാഗ്പുരില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള ഷോപ്പിങ് കേന്ദ്രം ആരംഭിക്കാനാണ് ലുലു താത്പര്യം പ്രകടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ലുലു ഗ്രൂപ്പിന്റെ സംഘം അടുത്തുതന്നെ മഹാരാഷ്ട്ര സന്ദര്‍ശിക്കുമെന്ന് യൂസഫലി പറഞ്ഞു. സംസ്ഥാനത്തെ ഭക്ഷ്യ സംസ്‌കരണ – ലോജിസ്റ്റിക്‌സ് മേഖലകളിലും നിക്ഷേപിക്കാന്‍ ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി യൂസഫലി കൂട്ടിച്ചേര്‍ത്തു.

ആന്ധപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവുമായി യൂസഫലി കൂടിക്കാഴ്ച നടത്തി. മുന്‍സര്‍ക്കാരിന്റെ പ്രതികൂല നയങ്ങള്‍ മൂലം പിന്മാറിയ ലുലു ഗ്രൂപ്പിനെ നായിഡു സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രത്യേക താത്പര്യമെടുത്ത് സംസ്ഥാനത്ത് നിക്ഷേപിക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.

Read more

തലസ്ഥാനമായ അമരാവതി, തിരുപ്പതി എന്നിവിടങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളും വിശാഖപട്ടണത്ത് ഷോപ്പിംഗ് മാള്‍ എന്നിവയില്‍ മുതല്‍മുടക്കാന്‍ ലുലു താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പുരോഗതി യൂസഫലി ആന്ധ്ര മുഖ്യമന്ത്രിയെ അറിയിച്ചു.