അമേരിക്കയുടെ താക്കീത്; ഇസ്രയേലിന്റെ അടങ്ങാത്ത പ്രതികാരത്തെ ഉരുക്കി; ആക്രമണങ്ങളില്‍ ലോകരാജ്യങ്ങള്‍ക്കും ആശ്വാസം; എണ്ണവില കുറഞ്ഞേക്കും

അമേരിക്കയുടെ താക്കീതില്‍ ഇസ്രയേല്‍ നടത്തിയത് നിയന്ത്രിത ആക്രമണം എണ്ണവില കുറയ്ക്കുമെന്ന് നിഗമനം. ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണം ടെഹ്‌റാനിലെ ഊര്‍ജ്ജ വിതരണത്തെ തടസ്സപ്പെടുത്താത്തതിനാല്‍ എണ്ണവില വരും നാളുകളില്‍ കുറയുമെന്നാണ് കരുതുന്നത്.

ഒക്ടോബര്‍ 1-ലെ ഇറാന്‍ മിസൈല്‍ ആക്രമണത്തിനും അടുത്ത മാസം നടക്കാനിരിക്കുന്ന യു.എസ് തെരഞ്ഞെടുപ്പും ഇസ്രയേലിന്റെ പ്രതികരണവും അന്താരാഷ്ട്ര വിപണികള്‍ ചാഞ്ചാട്ടം നടത്തിയിരുന്നു. ഈ അനിശ്ചിതത്വത്തില്‍ യു.എസ്. വെസ്റ്റ് ടെക്‌സാസിന്റെയും ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ കഴിഞ്ഞ ആഴ്ച നാല് ശതമാനം നേട്ടമുണ്ടാക്കി.

മിഡില്‍ ഈസ്റ്റ് എതിരാളികള്‍ തമ്മിലുള്ള വര്‍ധിച്ചുവരുന്ന സംഘട്ടനത്തിന്റെ ഏറ്റവും പുതിയ സംഭവവികാസത്തില്‍ ടെഹ്‌റാനടുത്തും പടിഞ്ഞാറന്‍ ഇറാനിലുമുള്ള മിസൈല്‍ ഫാക്ടറികള്‍ക്കും മറ്റ് സൈറ്റുകള്‍ക്കുമെതിരെ ശനിയാഴ്ച പുലര്‍ച്ചെക്ക് മുമ്പ് നൂറുകണക്കിന് ഇസ്രായേലി ജെറ്റുകള്‍ മൂന്ന് തവണ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
ഇറാന്റെ ആക്രമണത്തോടുള്ള ഇസ്രയേലിന്റെ പ്രതികരണം നിയന്ത്രിതമായിരുന്നതിനാല്‍ തിങ്കളാഴ്ച എണ്ണ വില കുറയുമെന്ന് യുബിഎസ് കമ്മോഡിറ്റി അനലിസ്റ്റ് ജിയോവാനി സ്റ്റൗനോവോ പ്രതീക്ഷിക്കുന്നു.

ഇറാന്റെ എണ്ണയുത്പാദന കേന്ദ്രങ്ങളോ, ആണവ സംവിധാനങ്ങളോ ആക്രമിക്കരുതെന്ന അമേരിക്കന്‍ ഉപദേശം അനുസരിച്ചായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ഇറാനു നല്കുന്ന തിരിച്ചടിയില്‍ ആണവ, എണ്ണ കേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചിരുന്നു. പശ്ചിമേഷ്യാ സംഘര്‍ഷം വര്‍ധിക്കരുതെന്ന ഉദ്ദേശ്യത്തിലായിരുന്നു അമേരിക്കന്‍ നീക്കങ്ങള്‍.

ഇറാനെ മുന്‍കൂട്ടി അറിയിച്ച ശേഷമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഡച്ച് വിദേശകാര്യമന്ത്രി അടക്കമുള്ള മൂന്നാം കക്ഷികളിലൂടെയാണ് ഇറാനെ ഇസ്രയേല്‍ വിവരം അറിയിച്ചതെന്ന് അമേരിക്കന്‍, ഇസ്രേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ തിരിച്ചടിച്ചാല്‍ കൂടുതല്‍ ശക്തിയായ ആക്രമണം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ഇസ്രയേല്‍ നല്കി.

പരസ്പരമുള്ള ആക്രമണങ്ങള്‍ പശ്ചിമേഷ്യാ സംഘര്‍ഷം വര്‍ധിപ്പിക്കരുതെന്ന ലക്ഷ്യത്തോടെയായിരുന്നു ഇസ്രയേലിന്റെ നീക്കങ്ങളെന്ന് യുഎസിലെ ആക്‌സിയോസ് വാര്‍ത്താ വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമിക്കാന്‍ പോകുന്ന കാര്യം പൊതുവെയും, എന്തൊക്കെ ആക്രമിക്കില്ലെന്ന കാര്യം പ്രത്യേകിച്ചും ഇറാനെ അറിയിച്ചു.

ഒക്ടോബര്‍ ഒന്നിനും ഏപ്രില്‍ 14നും ഇസ്രയേലില്‍ ആക്രമണം നടത്താന്‍ ഉപയോഗിച്ച ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ നിര്‍മാണ കേന്ദ്രങ്ങളെയാണ് ശനിയാഴ്ച പുലര്‍ച്ചെ ലക്ഷ്യമിട്ടതെന്ന് ഇസ്രേലി സേന പറഞ്ഞു.