'നിരുപാധികം മാപ്പ്, ജനങ്ങളെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ല'; സമൂഹമാധ്യമങ്ങളില്‍ ' ഫോണ്‍ പേ' ബഹിഷ്‌കരണ ക്യാമ്പയിന്‍; മാപ്പ് പറഞ്ഞ് സിഇഒ

കര്‍ണാടക സര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ നിയമത്തിനെതിരെ രംഗത്ത് വന്ന ഫോണ്‍ പേ’ സ്ഥാപകനും സിഇഒയുമായ സമീര്‍ നിഗം മാപ്പ് പറഞ്ഞ് രംഗത്ത്. സമൂഹമാധ്യമങ്ങളിലെ കന്നഡ ഗ്രൂപ്പുകളില്‍ ഫോണ്‍ പേ ബഹിഷ്‌കരണ കാമ്പെയിന്‍ ആരംഭിച്ചതിന് പിന്നാലെയാണ് സിഇഐ മാപ്പ് പറഞ്ഞ് രംഗത്തെിയത്.

താന്‍ ഒരിക്കലും സംസ്ഥാനത്തെയും ജനങ്ങളെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സമീര്‍ നിഗം പറഞ്ഞു. ‘കര്‍ണ്ണാടക എന്ന സംസ്ഥാനത്തെയോ അവിടുത്തെ ജനങ്ങളെയോ അപമാനിക്കുക എന്നത് ഒരിക്കലും എന്റെ ഉദ്ദേശമായിരുന്നില്ലെന്ന് ആദ്യം തന്നെ ഞാന്‍ വ്യക്തമാക്കുന്നു. എന്റെ അഭിപ്രായങ്ങള്‍ ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍, ഞാന്‍ ഖേദിക്കുന്നു, നിങ്ങളോട് നിരുപാധികം ക്ഷമാപണം നടത്തുവെന്നും സമീര്‍ നിഗം പറഞ്ഞു.

കര്‍ണാടക മന്ത്രിസഭയെ കുറിച്ചുള്ള സമീര്‍ നിഗത്തിന്റെ എക്സ് പോസ്റ്റിന് പിന്നാലെയാണ് ഫോണ്‍ പേ ബഹിഷ്‌കരണ ആഹ്വാനം ഉണ്ടായത്. ഒരു കമ്പനിയെന്ന നിലയില്‍ കര്‍ണാടക സര്‍ക്കാരുകളും പ്രാദേശിക കന്നഡിഗ ജനങ്ങളും വാഗ്ദാനം ചെയ്യുന്ന ബിസിനസ്സ് അന്തരീക്ഷത്തിന് ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഇത്തരം സാഹചര്യങ്ങളും പുരോഗമന നയങ്ങളും ഇല്ലായിരുന്നെങ്കില്‍ ബെംഗളൂരു ആഗോള സാങ്കേതിക വിദ്യയുടെ സൂപ്പര്‍ പവര്‍ ആകുമായിരുന്നുവെന്നും ഫോണ്‍ പേ സിഇഒ പറഞ്ഞു.

മുന്‍ നിര ഐടി കമ്പനികള്‍ കര്‍ണാടക വിടുമെന്ന് വ്യക്തമാക്കിയതോടെയാണ് കന്നഡിഗര്‍ക്കു ജോലി സംവരണം ചെയ്യുന്ന ബില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചത്. കര്‍ണാടകയില്‍ സ്വകാര്യമേഖലയിലെ ജോലികള്‍ക്ക് സ്വദേശി സംവരണത്തിനുള്ള നീക്കത്തില്‍ നിന്ന് തത്ക്കാലം പിന്‍മാറിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കന്നഡ സംവരണ ബില്‍ സര്‍ക്കാര്‍ മരവിപ്പിച്ചത്.

രാജ്യത്തെ മുന്‍നിര ഐടി കമ്പനികളെല്ലാം കര്‍ണാടകയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ സര്‍ക്കാരിനെ എതിര്‍പ്പ് അറിയിക്കുകയും കന്നഡിഗര്‍ക്കു ജോലി സംവരണം ചെയ്യുന്ന ബില്‍ പാസാക്കായാല്‍ സംസ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്നും അറിയിച്ചു. കമ്പനികള്‍ ഹൈദരാബാദിലേക്ക് പോകുമെന്ന് സൂചനകള്‍ ലഭിച്ചതോടെയാണ് ബില്ല് തിരക്കിട്ട് മരവിപ്പിച്ചത്. ഇങ്ങനെ ഒരു നീക്കം ഉണ്ടായാല്‍ കര്‍ണാടകയുടെ സാമ്പത്തിക വ്യവസ്ഥതന്നെ തകരും.

കൂടിയാലോചനകള്‍ക്ക് ശേഷമെ അന്തിമതീരുമാനം എടുക്കൂവെന്നും വ്യവസായ മേഖലയോട് ആലോചിച്ചു മാത്രമേ തീരുമാനം ഉണ്ടാകൂവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 50 ശതമാനം മാനേജ്മെന്റ് പദവികളും 75 ശതമാനം നോണ്‍ മാനേജ്മെന്റ് ജോലികളിലും കന്നഡക്കാരെ നിയമിക്കാനായിരുന്നു നീക്കം. സര്‍ക്കാര്‍ തീരുമാനം വ്യവസായ വളര്‍ച്ചയെ പിന്നോട്ട് അടിക്കുമെന്ന് നാസ്‌കോം (നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്‌റ്റ്വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്ബനീസ്) പ്രതികരിച്ചു.

കര്‍ണാടകത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്കൊപ്പം 15 വര്‍ഷമായി കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയവരും കന്നഡ എഴുതാനും വായിക്കാനും പറയാനും അറിയുന്നവരുമായവര്‍ക്ക് സംവരണംനല്‍കാനുമാണ് ബില്‍ പറയുന്നത്. 15 വര്‍ഷത്തിലധികമായി കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയ, കന്നഡയറിയുന്ന മലയാളികളുള്‍പ്പെടെയുള്ള ഇതരസംസ്ഥാനക്കാര്‍ക്ക് ബില്ലിന്റെ ഗുണംലഭിക്കും. ഇവര്‍ നിയമനത്തിനുമുന്‍പ് നിര്‍ദിഷ്ടപരീക്ഷ പാസാകണമെന്നും ബില്‍ വ്യവസ്ഥചെയ്യുന്നു.
വ്യവസായസ്ഥാപനങ്ങളിലും ഫാക്ടറികളിലും മറ്റുസ്ഥാപനങ്ങളിലും മാനേജ്മെന്റ് തസ്തികകളില്‍ 50 ശതമാനവും മാനേജ്മെന്റ് ഇതരതസ്തികകളില്‍ 75 ശതമാനവും തദ്ദേശീയര്‍ക്ക് സംവരണംചെയ്യാനാണ് ബില്‍ വ്യവസ്ഥചെയ്യുന്നത്.

കര്‍ണാടക സ്റ്റേറ്റ് എംപ്ലോയ്മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്സ് ഇന്‍ ദ ഇന്‍ഡസ്ട്രീസ്, ഫാക്ടറീസ്, ആന്‍ഡ് അദര്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍-2024 എന്നപേരില്‍ രൂപംനല്‍കിയ ബില്ലിനാണ് അംഗീകാരംനല്‍കിയത്. ജോലിക്കുള്ള അപേക്ഷകര്‍ കന്നഡഭാഷ ഒരു വിഷയമായി പഠിച്ച് പത്താംക്ലാസ് പരീക്ഷ പാസായിരിക്കണം.

അല്ലെങ്കില്‍ സര്‍ക്കാര്‍ വിജ്ഞാപനംചെയ്യുന്ന നോഡല്‍ ഏജന്‍സി നടത്തുന്ന കന്നഡ നൈപുണി ടെസ്റ്റ് പാസാകണം. അപേക്ഷകരായി വേണ്ടത്ര തദ്ദേശീയരെത്തിയില്ലെങ്കില്‍ നിയമത്തില്‍ ഇളവുവരുത്താന്‍ സ്ഥാപനം സര്‍ക്കാരിന് അപേക്ഷനല്‍കണം. അന്വേഷണം നടത്തിയശേഷം സര്‍ക്കാര്‍ ആവശ്യമായ ഉത്തരവുനല്‍കും. അതേസമയം, തദ്ദേശീയരായ അപേക്ഷകര്‍ മാനേജ്മെന്റ് തസ്തികകളില്‍ 25-ലും മാനേജ്മെന്റ് ഇതരതസ്തികകളില്‍ 50 ശതമാനത്തിലും കുറയാന്‍പാടില്ലെന്നും ബില്‍ വ്യവസ്ഥചെയ്യുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 10,000 രൂപമുതല്‍ 25,000 രൂപവരെ പിഴയിടുമെന്നും ബില്ലില്‍ വ്യക്തമാക്കിയിരുന്നു.