78,833 ടി.ഇ.യു ചരക്ക് നീക്കം: വിഴിഞ്ഞം രാജ്യത്തെ 15 തുറമുഖങ്ങളില്‍ ഒന്നാമത്; നേട്ടം വിസ്മയിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി

ചരക്ക് നീക്കത്തില്‍ ഇന്ത്യയിലെ തെക്ക്-കിഴക്കന്‍ മേഖലകളിലെ തുറമുഖങ്ങളില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒന്നാമതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേഖലയിലെ 15 തുറമുഖങ്ങളില്‍ വിഴിഞ്ഞം ഫെബ്രുവരി മാസത്തില്‍ ഒന്നാമത് എത്തിയതായി അദേഹം പറഞ്ഞു. കഴിഞ്ഞ മാസം 40 കപ്പലുകളില്‍ നിന്നായി 78,833 ടി.ഇ.യു. ചരക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനല്‍ കൈകാര്യം ചെയ്തതെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

‘അതിവേഗം ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഫെബ്രുവരി മാസത്തില്‍ കൈകാര്യം ചെയ്ത ചരക്കിന്റെ അളവില്‍ ഇന്ത്യയിലെ തെക്കുകിഴക്കന്‍ മേഖലകളിലെ 15 തുറമുഖങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് വിഴിഞ്ഞം തുറമുഖം. ട്രയല്‍ റണ്‍ തുടങ്ങി എട്ടുമാസവും കൊമേഴ്സ്യല്‍ ഓപ്പറേഷന്‍ തുടങ്ങി മൂന്നുമാസവും മാത്രം പിന്നിട്ട പദ്ധതിയുടെ ഈ നേട്ടം വിസ്മയകരമാണ്’, മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

Read more

ഫെബ്രുവരി മാസത്തില്‍ 40 കപ്പലുകളില്‍ നിന്നായി 78,833 ടിഇയു ചരക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനല്‍ കൈകാര്യം ചെയ്തത്. ആഗോള മാരിടൈം രംഗത്ത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വര്‍ധിക്കുകയാണ്. കേരളത്തിന്റെ വികസനത്തില്‍ തുറമുഖത്തിന്റെ വളര്‍ച്ച മികച്ച രീതിയില്‍ പ്രതിഫലിക്കുക തന്നെ ചെയ്യും. ലോകത്തെ ഏറ്റവും മികച്ച തുറമുഖങ്ങളില്‍ ഒന്നാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ മാറ്റുന്നതിനായി ദൃഢനിശ്ചയത്തോടെ സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.