സ്റ്റീൽ ബേർഡ് ഹെൽമറ്റ് ഉത്പാദനം ഇരട്ടിയാക്കും, 2020 ൽ വിറ്റുവരവ് ലക്ഷ്യം 400 കോടി

ഇന്ത്യയിലെ ഏറ്റവും വലിയ ഹെൽമെറ്റ് നിർമ്മാതാക്കളായ സ്റ്റീൽ ബേർഡ് ഹൈ ടെക് ഇന്ത്യ ലിമിറ്റഡ് വിറ്റുവരവ്, 2020 ഓടെ ഇരട്ടിയാക്കി ഉയർത്തും നിലവിൽ 200 കോടിയാണ് വിറ്റുവരവ്. ഇത് 400 കോടിയായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ ഗ്രൂപ് ഹെഡ് ശൈലേന്ദ്ര ജെയ്ൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഉല്പാദനവും ഇരട്ടിയാക്കി ഉയർത്തും. നിലവിൽ 21000 ഹെൽമെറ്റാണ് പ്രതിദിന ഉത്പാദനം. ഹിമാചൽ പ്രദേശിൽ മൂന്ന് പ്ലാന്റുകളിലായാണ് ഉത്പാദനം. ഈ പ്ലാന്റുകളുടെ ഉൽപ്പാദനശേഷി ഇരട്ടിയാക്കി ഉയർത്തും. .

ദേശീയ തലത്തിൽ 10 കോടി ഹെൽമെറ്റാണ് പ്രതി വർഷം ചെലവാകുന്നത്. ഇതിന്റെ 80 ശതമാനവും നിർമിക്കുന്നത് അസംഘടിത മേഖലയിലാണ്. ഇന്ത്യയിൽ 200 എക്‌സ്‌ക്‌ളൂസീവ് റൈഡർ ഷോപ്പുകൾ തുറക്കാൻ സ്റ്റീൽ ബേർഡിന് പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ 50 എണ്ണം ദക്ഷിണേന്ത്യയിലായിരിക്കും. സ്റ്റീൽ ബേർഡ് ഗ്രൂപ്പിന്റെ മൊത്തം വിറ്റുവരവ് 1500 കോടിയിലെത്തി. ഹെൽമെറ്റിന് പുറമെ ബൈക്ക് ബോക്‌സുകൾ അടക്കം നിരവധി അക്‌സെസറീസ് ഈ കമ്പനി നിർമിക്കുന്നുണ്ട്.

സ്റ്റീൽബേർഡ് ഹെൽമറ്റ് ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ച സ്റ്റീൽബേർഡ് കണക്ട് ഭാഗ്യസമ്മാന നറുക്കെടുപ്പിൽ പാലക്കാട് സ്വദേശി കെ. സുഗതീഷിന് ആൾട്ടോ കാർ സമ്മാനമായി ലഭിച്ചു. വ്യാജ ഐ എസ് ഐ ഹെൽമറ്റുകൾക്കെതിരെ നിരവധി ബോധവത്കരണ പരിപാടികൾ സ്റ്റീൽബേർഡ് സംഘടിപ്പിച്ച് വരുന്നതായും അതിൻറെ ഭാഗമായാണ് സ്റ്റീൽബേർഡ് കണക്ട് ഭാഗ്യസമ്മാന നറുക്കെടുപ്പ് പ്രഖ്യാപിച്ചതെന്നും ശൈലേന്ദ്ര ജെയ്ൻ പറഞ്ഞു.

സ്റ്റീൽബേർഡ് കണക്ട് മൊബൈൽ ആപ്പിലൂടെ ഉപഭോക്താവിന് ഹെൽമറ്റ് വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ സാധിക്കുമെന്ന് ജെയ്ൻ പറഞ്ഞു. ആപ്പിലൂടെ ക്യു ആർ കോഡ് വെരിഫൈ ചെയ്താൽ ഉത്പന്നത്തെ കുറിച്ച് എല്ലാ വിവരങ്ങളും അറിയാൻ കഴിയും. ഐ എസ് ഐ മുദ്രയുള്ള യഥാർഥ ഹെൽമറ്റ് വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി മൊബൈൽ ആപ്പ് കമ്പനിയുടെ പ്രമോഷണൽ സ്‌കീമുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രചാരണ പരിപാടികളിലൂടെ അധിക വിപണി പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമുണ്ടെന്ന് ശൈലേന്ദ്ര ജെയ്ൻ കൂട്ടിച്ചേർത്തു. ഒരു കോടി രൂപയാണ് പ്രചാരണ പരിപാടികൾക്കായി കമ്പനി നീക്കിവച്ചിരിക്കുന്നത്. വർഷാവസാനത്തോടെ ഓട്ടോമൊബൈൽ ആക്സസറീസിന് പുറമെ 40 സ്‌കൂട്ടികളും 12 കാറുകളും ഭാഗ്യസമ്മാനമായി നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.