വാഗ്ദാനം ചെയ്ത വിനോദയാത്ര നടത്തിയില്ല; ടൂര്‍ ഓപ്പറേറ്ററുടെ ചെവിക്ക് പിടിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍; 1.91 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

വാഗ്ദാനം ചെയ്ത വിനോദയാത്ര നടന്നില്ല, ടൂര്‍ ഓപ്പറേറ്റര്‍ 1.91 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ഉഭയസമ്മത പ്രകാരം മാറ്റിവച്ച ടൂര്‍ പ്രോഗ്രാമിന് പുതിയ തീയതി നല്‍കുന്നതില്‍ വീഴ്ചവരുത്തിയ ടൂര്‍ ഏജന്‍സി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണ് അനുവര്‍ത്തിച്ചതെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.

എറണാകുളം മാമല സ്വദേശിയായ വിസി വി. പുലയത്ത്, കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ടൂര്‍സ് ആന്‍ഡ് ട്രാവെല്‍സ് എന്ന ഏജന്‍സിയില്‍ 2018 ആഗസ്റ്റ് മാസത്തിലാണ് ഫാമിലി ടൂര്‍ ബുക്ക് ചെയ്തത്. അമൃത്സര്‍ , ഡല്‍ഹി, ആഗ്ര ,ജയ്പൂര്‍, ചെന്നൈ സ്ഥലങ്ങളിലേക്കായാണ് ടൂര്‍ ബുക്ക് ചെയ്തത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടായ ശക്തമായ വെള്ളക്കെട്ട് മൂലം വിനോദയാത്ര റദ്ദാക്കി.

ഉഭയസമ്മത പ്രകാരം തീരുമാനിക്കുന്ന തീയതിയില്‍ ടൂര്‍ പ്രോഗ്രാം നടത്താമെന്ന് എതിര്‍ കക്ഷി സമ്മതിച്ചു. എന്നാല്‍,കുട്ടികളുടെ പരീക്ഷകാരണം പരാതിക്കാരന് പുതുക്കിയ തീയതിയില്‍ ടൂറിന് പോകാന്‍ കഴിഞ്ഞില്ല. പിന്നീട് കോവിഡ് മൂലം രണ്ടുവര്‍ഷത്തേക്ക് യാത്ര അസാധ്യമായി. 2022 ജനുവരിയില്‍ യാത്രാവിലക്ക് നീക്കിയപ്പോള്‍ പരാതിക്കാര്‍ എതിര്‍കക്ഷിയെ സമീപിക്കുകയും, കത്തുകള്‍ അയയ്ക്കുകയും ചെയ്തു. എന്നാല്‍ പണം തിരികെ നല്‍കാനോ, പുതിയ യാത്രാതീയതി നല്‍കാനോ എതിര്‍കക്ഷികള്‍ തയ്യാറായില്ല. വാഗ്ദാനം ചെയ്ത സേവനം നല്‍കിയില്ലെന്ന് പരാതിപ്പെട്ടാണ് പരാതിക്കാരന്‍ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനവും അധാര്‍മികവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനവുമാണ് ടൂര്‍ ഏജന്‍സിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് വിലയിരുത്തിയ കോടതി,
ടൂര്‍ പ്രോഗ്രാമിനായി നല്‍കിയ 1,61,200/ രൂപയും 30,000/ രൂപ നഷ്ടപരിഹാരം, കോടതി ചെലവ് ഇനങ്ങളിലും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി
പരാതിക്കാര്‍ക്ക് വേണ്ടി അഡ്വക്കേറ്റ് പി.ടി ജോസ് കോടതിയില്‍ ഹാജരായി.