ലോകമെമ്പാടും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാംസമാണ് ചിക്കൻ. പല ആളുകളുടെയും ഇഷ്ട ഭക്ഷണമായ ചിക്കൻ കറി വച്ചും പൊരിച്ചും ഗ്രിൽ ചെയ്തും ഒക്കെ പല വിധത്തിലാണ് ആളുകൾ കഴിക്കുന്നത്. റെഡ് മീറ്റുമായി താരതമ്യം ചെയ്യുമ്പോൾ ആരോഗ്യകരമായ പ്രോട്ടീൻറെ ഉറവിടമായാണ് ചിക്കൻ കാണുന്നത്. മാത്രമല്ല താങ്ങാനാവുന്ന വില ചിക്കൻ തീന്മേശയിൽ സ്ഥിരമായി എത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ സ്ഥിരമായുള്ള ചിക്കൻ തീറ്റ അർബുദത്തിന്റെയും അത് മൂലമുള്ള അകാല മരണത്തിന്റെയും കാരണങ്ങളിലൊന്നായി മാറാൻ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു പഠനം. ന്യൂട്രിയന്റ്‌സിലാണ് ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
19 വർഷത്തോളം നടത്തിയ ഒരു പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. പങ്കെടുക്കുന്നവരുടെ ഭക്ഷണക്രമം, ജീവിതശൈലി ശീലങ്ങൾ, മെഡിക്കൽ ചരിത്രം, ഉയരം, ഭാരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. തിരെഞ്ഞെടുത്ത നാലായിരം ആളുകളിൽ നടത്തിയ ഈ പഠനത്തിൽ ആഴ്‌ചയിൽ ചിക്കൻ ഉൾപ്പെടെയുള്ള പക്ഷിമാംസം 300 ഗ്രാമിൽ അധികം കഴിക്കുന്നവരിൽ 100 ഗ്രാമിൽ താഴെ പക്ഷിമാംസം കഴിക്കുന്നവരെ അപേക്ഷിച്ച് അകാല മരണ സാധ്യത 27 ശതമാനം അധികമാണെന്നാണ് കണ്ടെത്തിയത്. മാത്രമല്ല, ഓരോ ആഴ്ചയും 300 ഗ്രാമിലധികം ചിക്കൻ, താറാവ് എന്നിവയൊക്കെ കഴിക്കുന്ന പുരുഷന്മാർക്ക് കുറഞ്ഞ തോതിൽ ഇവ കഴിക്കുന്നവരെ അപേക്ഷിച്ച് ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനൽ അർബുദം മൂലമുള്ള മരണസാധ്യത ഇരട്ടിയാണെന്നും പഠനറിപ്പോർട്ടിൽ പറയുന്നുണ്ട്. മാംസ ഉപഭോഗവും മരണനിരക്കും തമ്മിലുള്ള ബന്ധം വ്യക്തമാക്കുക എന്നതായിരുന്നു ഈ പഠനത്തിൻറെ ലക്ഷ്യം.
ഈ കണ്ടെത്തൽ ആശങ്കയുണ്ടാക്കുന്നതാണെങ്കിലും പഠനത്തിനും പരിമിതികളുണ്ട്. സംസ്കരിച്ച കോഴിയിറച്ചി ഉപഭോഗത്തെക്കുറിച്ചോ തയ്യാറാക്കൽ രീതികളെ കുറിച്ചോ പഠനത്തിൽ പറയുന്നില്ല. ഗ്രിൽഡ് ചിക്കൻ കഴിക്കുന്നവരുടെയും ഫാസ്റ്റ് ഫുഡ് ചിക്കൻ കഴിക്കുന്നവരുടെയും ആരോഗ്യഫലങ്ങളെക്കുറിച്ചും പറയുന്നില്ല. മാത്രമല്ല ഇവരുടെ ശാരീരിക പ്രവർത്തനങ്ങളും മറ്റും പഠനം പറയുന്നില്ല. എന്തായാലും സ്ഥിരമായി ചിക്കൻ കഴിക്കുന്നവർ അത് ഒഴിവാക്കണമെന്നാണ്, അതിന്റെ അളവ് കൂടി ശ്രദ്ധിക്കേണ്ടതാണ് എന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
അതേസമയം, ബീഫ് പോലെയുള്ള റെഡ് മീറ്റിനെ അപേക്ഷിച്ച് ചിക്കൻ പോലുള്ള വൈറ്റ് മീറ്റിന്റെ ഉപയോഗം നല്ലതാണ് എന്നാണ് മറ്റ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ചിക്കന് പുറമേ മീൻ, പയർ വർഗ്ഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവയെല്ലാം ചേർന്ന് സന്തുലിതമായ ഭക്ഷണക്രമം പിന്തുടരാനാണ് ശ്രമിക്കേണ്ടത്.