നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിലെ ഏറ്റവും അവിഭാജ്യമായ വസ്‌തുവാണ് ഉപ്പ്. മധുര പദാർഥങ്ങൾ ഒഴിച്ച് മറ്റെന്തിലും ഉപ്പിട്ട് കഴിക്കുന്നവരാണ് നാം. പ്രത്യേകിച്ച് മലയാളികൾക്ക് ഭക്ഷണത്തിൽ രുചി ലഭിക്കാൻ ഉപ്പ് കൂടിയേ തീരൂ. ‘ഉപ്പില്ലാത്ത കഞ്ഞി’ എന്ന പ്രയോഗം തന്നെ മലയാളികൾക്കിടയിൽ ഉപ്പിൻ്റെ പ്രാധാന്യം വിളിച്ചോതുന്നതാണ്. എന്നാൽ ഈ ഉപ്പ് ആളത്ര നിസാരക്കാരനല്ല എന്ന കാര്യം എത്ര പേർക്കറിയാം?
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അനുസരിച്ച് ഉപ്പ് വില്ലനാണെന്നാണ് കണ്ടെത്തൽ. ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഒരോ വര്‍ഷവും അധിക അളവിലുള്ള ഉപ്പ് മൂലം മരണപ്പെടുന്നവരുടെ എണ്ണം ഏകദേശം 1.89 ദശലക്ഷമാണ്. ശരീരത്തില്‍ ഉപ്പിന്റെ അളവ് വര്‍ധിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലേക്ക് നയിക്കുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
സോഡിയം, ക്ലോറൈഡ് എന്ന രണ്ട് മൂലകങ്ങളുടെ സംയോജനമാണ് സോഡിയം ക്ലോറൈഡ് എന്ന ഉപ്പ്. ഉപ്പ് കഴിക്കുമ്പോൾ സ്വാഭാവികമായും വലിയ അളവിൽ സോഡിയം നമ്മുടെ ശരീരത്തിലേക്ക് കടക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഒരു ടീ സ്പൂൺ ഉപ്പ് അതായത് അഞ്ച് ഗ്രാം ഉപ്പ് മാത്രമാണ് ഒരാൾക്ക് ഒരു ദിവസം ആവശ്യമായുള്ളത്. എന്നാൽ ശരിക്കും നാം ഒരു ദിവസം ഒരു സ്‌പൂൺ ഉപ്പ് മാത്രമാണോ കഴിക്കുന്നത്?
അമിതമായി കഴിച്ചാൽ ഹൃദ്രോഗം, പക്ഷാഘാതം, അകാല മരണം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്ന ഒരു അവശ്യ പോഷകമാണ് ഉപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയം. എന്നാൽ ലോക ജനസംഖ്യയുടെ 3 ശതമാനം മാത്രമേ നിർബന്ധിത സോഡിയം കുറയ്ക്കൽ നയങ്ങളാൽ സംരക്ഷിക്കപ്പെട്ടിട്ടുള്ളു എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ‘സോഡിയം ഉപഭോഗം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ആഗോള റിപ്പോർട്ട്’ വ്യക്‌തമാക്കുന്നത്.
സോഡിയം കുറയ്ക്കൽ നയങ്ങൾ നടപ്പിലാക്കുന്നതിലൂടെ 2023 ഓടെ ആഗോളതലത്തിൽ 7 ദശലക്ഷം ജീവൻ രക്ഷിക്കാൻ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാൽ ഡബ്ല്യുഎച്ച്ഒ അംഗരാജ്യങ്ങളിൽ 73 ശതമാനത്തിനും സമാനമായ നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള പൂർണമായ ശ്രേണി ഇല്ലെന്നും ഈ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. അതേസമയം മിക്ക രാജ്യങ്ങളും നിർബന്ധിത സോഡിയം കുറയ്ക്കൽ നയങ്ങളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. നിലവിൽ ബ്രസീൽ, ചിലി, ചെക്ക് റിപ്പബ്ലിക്, ലിത്വാനിയ, മലേഷ്യ, മെക്സികോ, സൗദി അറേബ്യ, സ്പെയിൻ, ഉറോഗ്വേ എന്നീ ഒൻപത് രാജ്യങ്ങളിൽ മാത്രമാണ് സോഡിയം ഉപയോഗം കുറയ്ക്കാൻ ശുപാർശ ചെയ്യുന്ന നയങ്ങൾ ആവിഷ്‌കരിച്ചിട്ടുള്ളു.
ആഗോള തലത്തിൽ മരണത്തിനും രോഗത്തിനും പ്രധാന കാരണമാകുന്നത് അനാരോഗ്യകരമായ ഭക്ഷണക്രമമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗ്രെബ്രിയേസസ് പറയുന്നത്. ഇതിൽ അമിതമായ സോഡിയത്തിൻ്റെ ഉപയോഗമാണ് പ്രധാന വില്ലനൽകുന്നത്. ഉയർന്ന അളവിൽ സോഡിയം കഴിക്കുന്നത് ഗ്യാസ്ട്രിക് ക്യാൻസർ, പൊണ്ണത്തടി, ഓസ്റ്റിയോപൊറോസിസ്, കിഡ്‌നി രോഗം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു.
ലോകാരോഗ്യ സംഘടന പറയുന്നത് പ്രകാരം മുതിര്‍ന്നവര്‍ക്ക് പ്രതിദിനം 2000 മില്ലി ഗ്രാം വരെ ഉപ്പ് ശരീരത്തില്‍ ചെല്ലുന്നതില്‍ പ്രശ്‌നമില്ല. അതായത് ഒരു ടീ സ്പൂണില്‍ താഴെ മാത്രം. കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ ഉന്മേഷത്തെയും കരുത്തിനെയും ആശ്രയിച്ചാണ് അളവ് നിര്‍ദേശിക്കുന്നത്. അയഡിന്‍ ഉള്ള ഉപ്പ് ഉപയോഗിക്കുന്നത് തലച്ചോറിന്റെ ആരോഗ്യകരമായ വികാസത്തിന് ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുക നമ്മളെ സംബന്ധിച്ചിടത്തോളം നടക്കാത്ത കാര്യമാണ്. രുചി എത്ര മോശമായാലും ഉപ്പും മുളകും ഉണ്ടെങ്കില്‍ നമുക്ക് കഴിക്കാനാകും. സംസ്‌കരിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കുന്നതാണ് ശരീരത്തില്‍ കൂടിയ അളവില്‍ ഉപ്പ് എത്തുന്നത് ഒഴിവാക്കുന്നതിനുള്ള പ്രധാനപ്പെട്ട മാര്‍ഗമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.
‘ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സോഡിയം ബെഞ്ച്‌മാർക്കുകൾക്ക്’ അനുസൃതമായി സംസ്കരിച്ച ഭക്ഷണങ്ങളിൽ സോഡിയത്തിൻ്റെ അളവ് പുനക്രമീകരിക്കാനും അവ നടപ്പിലാക്കാനും ലോകാരോഗ്യ സംഘടന രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഭക്ഷ്യ നിർമ്മാതാക്കളോട് അവരുടെ ഉൽപ്പന്നങ്ങളിൽ സോഡിയം കുറയ്ക്കുന്നതിനുള്ള ടാർഗറ്റുകൾ സ്ഥാപിക്കാനും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. സോഡിയം കുറയ്ക്കുന്നതിനുള്ള നയങ്ങളുടെ തരത്തെയും എണ്ണത്തെയും അടിസ്ഥാനമാക്കി അംഗരാജ്യങ്ങൾക്കായി ഒരു സോഡിയം കൺട്രി സ്കോർ കാർഡും ഡബ്ല്യുഎച്ച്ഒ വികസിപ്പിച്ചെടുത്തിട്ടുണ്ട്.