ശരീരത്തിന് പുറത്ത് ഹൃദയവുമായി ഒരു കുഞ്ഞ് ജനിച്ചു... പിന്നെ സംഭവിച്ചത്

ജനിച്ചുവീണപ്പോള്‍ ഹൃദയം ശരീരത്തിന്റെ പുറത്തായിരുന്നു വനെലോപ്പ് ഹോപ് ഹിക്കിന്‍സ് എന്ന ഈ കുട്ടിക്ക്. എന്നിട്ടും അവളുടെ ജീവന്‍ രക്ഷിക്കാനായി. ജന്മം കൊണ്ടു അധികം വൈകാതെ നടന്ന സങ്കീര്‍ണമായ മൂന്ന് ശസ്ത്രക്രിയകളിലൂടെ. ഇതിലാദ്യത്തേതു നടന്നതാവട്ടെ ജനിച്ചു ഒരു മണിക്കൂര്‍ കഴിയുന്നതിനുള്ളില്‍ തന്നെ.

സംഭവം നടന്നത് ഇവിടെയെങ്ങുമല്ല. യൂറോപ്യന്‍ രാജ്യമായ യുകെയിലാണ്. ഗര്‍ഭത്തിന്റെ ഒന്‍പതാം മാസത്തില്‍ അമ്മയില്‍ നടത്തിയ സ്‌കാനില്‍ തന്നെ കുട്ടിയുടെ ഹൃദയവും ചില ആന്തരികാവയവങ്ങളുമൊക്കെ ശരീരത്തിന് പുറത്താണ് വളരുന്നത് എന്ന് കണ്ടെത്തിയിരുന്നു. എക്ടോപിയ കോര്‍ടിസ് എന്ന അപൂര്‍വമായ ഒരു മെഡിക്കല്‍ കണ്ടിഷനാണിത്. ആയവസരത്തില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ തന്നെ വിചാരിച്ചിരുന്നില്ല. പ്രതീക്ഷിക്കണ്ട എന്നാണ് അവര്‍ കുഞ്ഞിന്റെ മാതാപിതാക്കളോട് പറഞ്ഞത്. പ്രസവിക്കേണ്ടിയിരുന്ന ഡേറ്റിനും മൂന്നാഴ്ച മുന്‍പ് നടത്തിയ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയാണുണ്ടായത്. പ്രതീക്ഷകള്‍ക്ക് വിപരീതമായി കുഞ്ഞു പിറന്നയുടനെ തന്നെ കരഞ്ഞു .

ജനിച്ചു 20 മിനിറ്റിനു ശേഷവും കുഞ്ഞു കരയുന്നുണ്ടായിരുന്നു. ഇത് മാതാപിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരുപോലെ ആശ്വാസമേകി. ഡോകോര്‍മാരെ വിസ്മയിപ്പിച്ചുകൊണ്ടു പിന്നീട് നടത്തിയ സങ്കീര്‍ണമായ മൂന്ന് ഓപ്പറേഷനുകളും കുഞ്ഞു അതിജീവിച്ചു. നവംബര്‍ 23 നാണു ഈ ഓപ്പറേഷനുകള്‍ നടന്നത്. തങ്ങളുടെ അറിവില്‍ യുകെയില്‍ മറ്റെവിടെയും ഇത്തരത്തില്‍ ജനിച്ചൊരു കുഞ്ഞു രക്ഷപ്പെട്ടതായി അറിയില്ലെന്ന് ആശ്ചര്യം ഇനിയും വിട്ടുമാറാത്ത ഡോക്ടര്‍മാര്‍ പറഞ്ഞു.

“ഡോക്ടര്‍മാര്‍ ആദ്യമായി കുഞ്ഞിന്റെ പ്രശ്നങ്ങളെക്കുറിച്ചു പറഞ്ഞപ്പോള്‍ ഭൂമി പിളരുന്നതുപോലെ തോന്നി. എന്റെ കണ്ണുകളില്‍ ഇരുട്ട് കേറുകയായിരുന്നു. പിന്നീട് അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ ഞാന്‍ കേട്ടില്ല,” കിട്ടില്ല എന്ന് പൂര്‍ണമായും കരുതിയ അമൂല്യമായ ഒന്ന് തങ്ങള്‍ക്കൊപ്പം തന്നെയുണ്ട് എന്ന് പറയുമ്പോള്‍ 31 കാരിയായ കുഞ്ഞിന്റെ അമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.