ജെല്ലിക്കെട്ട് കാളകള്‍ക്ക് ഇനി ഡോപ് ടെസ്റ്റും; നിക്കോട്ടിന്‍, കൊക്കെയ്ന്‍ പരിശോധന നിര്‍ബന്ധമാക്കും

ജെല്ലിക്കെട്ടിനിറക്കുന്ന കാളകള്‍ക്ക് ഉത്തേജക മരുന്നുകള്‍ നല്‍കുന്ന പ്രവണത പൂര്‍ണ്ണമായി തടയാന്‍ മൃഗസംരക്ഷണബോര്ഡിന്‌റെ തീരുമാനം. ഇതിന്‌റെ ഭാഗമായി ഉരുക്കളില്‍ നിലവില്‍ നടത്തുന്ന ആല്‍ക്കഹോള്‍ ടെസ്റ്റിനു പുറമേ നിക്കോട്ടിന്‍, കൊക്കെയ്ന്‍ ടെസ്റ്റുകളും ഈ ജെല്ലിക്കെട്ട് സീസണില്‍ നിര്‍ബന്ധമാക്കുമെന്ന് മൃഗസംരക്ഷണബോര്‍ഡ് ചെയര്‍മാന്‍ എസ് പി ഗുപ്ത അറിയിച്ചു. ജെല്ലിക്കെട്ടിനോടനുബന്ധിച്ച് നടക്കുന്ന എല്ലാ പരിപാടികള്‍ക്കും ബോര്‍ഡില്‍ നിന്നുള്ള ഇന്‍സ്‌പെക്ഷന്‍ ടീമുകളുടെ സാന്നിദ്ധ്യമുണ്ടാകും.

മത്സരത്തില്‍ പങ്കെടുക്കുന്ന കാളകള്‍ക്ക് ഉത്തേജക മരുന്നുകള്‍ നല്‍കുന്നതുമൂലം മുന്‍പ് ധാരാളം അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കളിക്കാര്‍ക്കു പുറമേ കാണികളും കാളക്കുത്തേറ്റു മരിച്ച സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ ഏകദേശം 200 ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ .

ജനുവരി മുതല്‍ മെയ് വരെയാണ് തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് സീസണ്‍. കഴിഞ്ഞ വര്‍ഷം ഈക്കാലയളവില്‍ നൂറോളം മത്സരങ്ങള്‍ സംസ്ഥാനത്തിന്‌റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചിരുന്നു. മധുരയ്ക്കടുത്തുള്ള അലങ്കാനെല്ലൂരാണ് ജെല്ലിക്കെട്ടിന് ഏറ്റവും പ്രസിദ്ധിയാര്‍ജിച്ച സ്ഥലം.