എം.ടി ഒരു നായര്‍ ജാതിവാദിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ടി. പത്മനാഭന്‍

എം.ടി വാസുദേവന്‍ നായര്‍ ഒരു നായര്‍ ജാതിവാദിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദഹത്തെ ജാതിവാദിയായും മുസ്ലീം വിരുദ്ധനായി ആരും അവതരിപ്പിക്കേണ്ടെന്നും പ്രമുഖ എഴുത്തുകാരന്‍ ടി. പത്മനാഭന്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിന് വേണ്ടി താഹ മാടായി നടത്തിയ അഭിമുഖത്തിലായിരുന്നു ടി. പത്മനാഭന്‍ എം ടിയെ കുറിച്ചുള്ള തന്‍റെ നിലപാട് വ്യക്തമാക്കിയത്.

“അദ്ദേഹം ദളിത് വിരുദ്ധനാണ് എന്ന് പറഞ്ഞ് കുറേ കൊല്ലങ്ങള്‍ക്ക് മുന്‍പ്, അദ്ദേഹം സാഹിത്യ അക്കാദമിയുടെ ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ അക്കാദമിയുടെ കവാടത്തിന് മുന്‍പില്‍ ദളിത് ബന്ധുക്കള്‍ എന്നവകാശപ്പെടുന്ന കുറേപ്പേര്‍ സത്യാഗ്രഹമിരുന്ന സംഭവമുണ്ട്. ഇതില്‍ പ്രതിഷേധിച്ചും ഖേദം പ്രകടിപ്പിച്ചുകൊണ്ട് സാറാ ജോസഫ് അന്ന് പ്രസ്താവന ഇറക്കിയിരുന്നു.”-ടി പത്മനാഭന്‍ വ്യക്തമാക്കുന്നു.

“എം.ടി വാസുദേവന്‍ നായരുമായി ഒട്ടേറെ കാര്യങ്ങളില്‍ ഭിന്നാഭിപ്രായമുള്ളയാളാണ് ഞാന്‍. ഞാന്‍ ഒരിക്കലും അദ്ദേഹത്തിന്റെ ഭക്തനുമായിരുന്നില്ല. എനിക്കതിന്റെ ആവശ്യവുമില്ല. എന്നാല്‍ സത്യസന്ധമായിട്ടു തന്നെ പറയാം എം.ടി ഒരു നായര്‍ ജാതിവാദിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇനിയൊട്ട് വിശ്വസിക്കുകയുമില്ല.”

വ്യക്തിയേയും എഴുത്തുകാരേയും ജാതീയമായി ആക്ഷേപിക്കുക എന്നത് തുടര്‍ പ്രക്രീയ ആണെന്ന് പത്മനാഭന്‍ പറയുന്നു.  ഇത് ഇപ്പോള്‍ തുടങ്ങിയതല്ല. ഇപ്പോള്‍ കാണുന്ന ഒരു പ്രവണത എന്താണെന്ന് വെച്ചാല്‍ ഒരു കാര്യം എഴുതുമ്പോള്‍ അല്ലെങ്കില്‍ പറയുമ്പോള്‍ അതില്‍ ദളിത് വിരുദ്ധമായി എന്തെങ്കിലും കിട്ടുമോ മുസ്ലീം വിരുദ്ധമായി എന്തെങ്കിലും കിട്ടുമോ ഹിന്ദുവിരുദ്ധമായി എന്തെങ്കിലും കിട്ടുമോ സ്ത്രീ വിരുദ്ധമായി എന്തെങ്കിലും കിട്ടുമോ എന്നിങ്ങനെ ചികഞ്ഞുനോക്കുകയാണ്. ഇത് ഒരു തൊഴില്‍ പോലെ കൊണ്ടുനടക്കുന്ന പലരും ഇപ്പോഴുണ്ട്. ഒരു ഹരമായി അവര്‍ അത് ചെയ്യുന്നു. ഇത് മുളയില്‍ തന്നെ നുള്ളേണ്ട പ്രവണതയാണ്”. – ടി. പത്മനാഭന്‍ പറഞ്ഞു.