മംഗളം ചാനലില്‍ കടുത്ത തൊഴില്‍ ചൂഷണം; ജോലി ചെയ്താലും ശമ്പളം ഇരന്നുവാങ്ങേണ്ട അവസ്ഥ; വാര്‍ത്താപ്രക്ഷേപണം നിര്‍ത്തിവെച്ച് ജീവനക്കാര്‍ സമരത്തില്‍

മംഗളം ചാനലില്‍ കടുത്ത തൊഴില്‍ ചൂഷണമെന്നാരോപിച്ച് ജീവനക്കാര്‍ സമരത്തില്‍. രാവിലെ പത്ത് മണി മുതല്‍ വാര്‍ത്താ സംപ്രേക്ഷണം നിര്‍ത്തിവെച്ച് സ്ഥാപനത്തിലെ ജീവനക്കാര്‍ സമരത്തിലാണ്. കൃത്യമായ ശമ്പളം ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. ജോലിയില്‍ പ്രവേശിച്ച് ഒരു വര്‍ഷമായിട്ടും അപ്പോയ്ന്‍മെന്റ് ലെറ്റര്‍ ലഭിച്ചിട്ടില്ലെന്ന് ചാനലിലെ ജീവനക്കാര്‍ പറയുന്നു. എട്ടു മണിക്കൂര്‍ ജോലി ചെയ്യേണ്ടിടത്ത് പതിനാറ് മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ട അവസ്ഥയുണ്ടെന്നും ഇവര്‍ പറയുന്നു.

ആറ് മാസത്തിനുള്ളില്‍ സ്ഥിരപ്പെടുത്തുമെന്ന ഉറപ്പില്‍ പല ജോലികളും ഉപേക്ഷിച്ച് സ്ഥാപനത്തിന്റെ ഭാഗമായവരുണ്ട്. പലര്‍ക്കും ഇതുവരെ കണ്‍ഫര്‍മേഷന്‍ ലെറ്റര്‍ ലഭിച്ചിട്ടില്ല. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സ്ഥാപനത്തിലെ മിക്ക ജീവനക്കാര്‍ക്കും തുച്ഛമായ ശമ്പളമാണ് ഉള്ളത്. ഇത് ലഭിക്കണമെങ്കില്‍ എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പോയി ഇരക്കണം. പറ്റില്ലെങ്കില്‍ നിര്‍ത്തിയിട്ട് പോകാന്‍ പറഞ്ഞ സന്ദര്‍ഭങ്ങളുണ്ട്. സുഖമില്ലാതെ ലീവ് ആവശ്യപ്പെട്ടാല്‍ കാരണം അവിടെ എത്തി ബോധിപ്പിക്കേണ്ട അവസ്ഥയുണ്ടെന്നും ജീവനക്കാര്‍ വ്യക്തമാക്കുന്നു.

ചാനല്‍ സിഒഒ സുനിത ദേവദാസിനെതിരേയും ജീവനക്കാര്‍ പരാതി ഉന്നയിച്ചു. അടിച്ചേല്‍പ്പിക്കല്‍ നടപടിയാണ് സിഒഒ പിന്തുടരുന്നത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയാണ് സുനിതയ്‌ക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. മോശമായ രീതിയിലാണ് സിഇഒ പെണ്‍കുട്ടികളോട് പെരുമാറുന്നതെന്നാണ് ആരോപണം. അത്യാവശ്യഘട്ടങ്ങളില്‍ താമസിച്ചു വന്നവരോട് കാരണം കേള്‍ക്കാന്‍ പോലും നില്‍ക്കാതെ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടാതായും ആരോപണമുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ജീവനക്കാര്‍ പറഞ്ഞു. കെയുഡബ്യുജെയുടെ പൂര്‍ണ്ണ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ഇവര്‍ പറയുന്നു.

Read more

അതേസമയം, സമരം നടത്തുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സുനിത ദേവദാസ് പറഞ്ഞു. സമരം ചെയ്യുന്നതിന് അടിയന്തര സാഹചര്യമുണ്ടെന്ന് കരുതുന്നില്ല. സ്ഥാപനത്തില്‍ എന്തെങ്കിലും തൊഴില്‍ പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ല. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചും നടപ്പിലാക്കിയുമാണ് സ്ഥാപനം മുന്നോട്ട് പോകുന്നതെന്നും സുനിത പ്രതികരിച്ചു.