69 ശതമാനം സ്ത്രീകളും ഭര്‍ത്താവിന്റെ 'ഇടികൊള്ളാന്‍ കാത്തിരിക്കുന്നു'; 'മാതൃഭൂമി വാര്‍ത്തയില്‍ എന്തോ തകരാറുണ്ട്'

കേരളത്തിലെ 69 ശതമാനം സ്ത്രീകളും ഗാര്‍ഹിക പീഡനത്തെ പിന്തുണയ്ക്കുന്നുവെന്ന ദേശീയ കുടുംബ ആരോഗ്യ സര്‍വെ വാര്‍ത്തയില്‍ സംശയം പ്രകടിപ്പിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് സുജ സൂസന്‍ ജോര്‍ജ്ജ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് സുജ സൂസന്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.

സൂജ സൂസന്‍ എഴുതിയത് ഇങ്ങനെ

എന്തോ കരാറുണ്ട്. സര്‍വ്വേഫലത്തിനല്ല.സര്‍വ്വേയുടെ രീതിശാസ്ത്രത്തിന്. കേരളത്തിലെ 69% സ്ത്രീകള്‍ ഗാര്‍ഹികപീഡനത്തിനെ അനുകൂലിക്കുന്നു എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. പുരുഷാധിപത്യം സ്വാംശീകരിച്ച സമൂഹമെന്നോ പീഡിതമെങ്കിലും ബോധപൂര്‍വ്വം കുടുംബത്തിനു വേണ്ടി സഹിക്കുന്ന സ്ത്രീകളുണ്ടെന്നോ പറഞ്ഞാലത് സത്യമാണ്. പക്ഷേ ഇവരൊക്കെയും തരം കിട്ടുമ്പോഴൊക്കെ പുരുഷപീഡനത്തിനെതിരെ വര്‍ത്തമാനമെങ്കിലും പറയുന്നവരാണ്.

അപ്പോള്‍ ഈ സര്‍വ്വേയില്‍ എന്തോ ദുരുദ്ദേശവും വലിയ തലക്കെട്ടോടെയുള്ള പത്രവാര്‍ത്തയില്‍ അമിതമായ ആവേശപ്രകടനവും കണ്ടുപോയാല്‍ കുറ്റം പറയാനാവില്ല.അതിനാല്‍ സര്‍വ്വേ,സര്‍വ്വേ എന്നു പറയാതെ വിശദാംശങ്ങള്‍ കൂടി പുറത്തു വിടണം.

ഇനി ആ സര്‍വ്വേഫലം ശരിയാണെന്നു വന്നാല്‍ കേരളം അടിയന്തരമായി പാഠ്യപദ്ധതി പരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള വലിയ ബോധവല്ക്കരണ പരിപാടികളിലേക്ക് പോകേണ്ടതുണ്ട്.

https://www.facebook.com/sujatha.manthanath/posts/1807444339286745