തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിച്ചുള്ള വേട്ടയാടല്‍; നിക്ഷേപങ്ങള്‍ കണ്ടുകെട്ടിയിട്ടില്ല; വാര്‍ത്തകള്‍ വ്യാജമെന്ന് എസി മൊയ്തീന്‍

തന്റെ പേരിലുള്ള നിക്ഷേപങ്ങള്‍ ഇഡി കണ്ടുകെട്ടിയെന്നുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എ സി മൊയ്തീന്‍ എംഎല്‍എ. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന 40 ലക്ഷം രൂപയുടെ നിക്ഷേപം കണ്ടുകെട്ടിയെന്നുള്ള വാര്‍ത്തയെക്കുറിച്ച് അറിയില്ലെന്ന് അദേഹം പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. തന്റെ ബാങ്ക് അക്കൗണ്ടുകളോ നിക്ഷേപമോ കണ്ടുകെട്ടിയിട്ടില്ല.

കഴിഞ്ഞ ആഗസ്ത് 22 നാണ് വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത്. അന്ന് ഒരു രേഖയും കസ്റ്റഡിയിലെടുത്തിട്ടില്ല. എന്നാല്‍, ഭാര്യയുടേയും മകളുടേയും പേരിലുള്ള ഏതാനും നിക്ഷേപങ്ങള്‍ മരിവിപ്പിച്ചുവെന്നു കാണിച്ച് അറിയിപ്പ് നല്‍കി. അടുത്തദിവസം ഇഡി നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ 28 ലക്ഷത്തിന്റെ സ്വത്തുക്കള്‍ കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് മരവിപ്പിച്ചതായി മാധ്യമങ്ങളെ അറിയിച്ചു.

മരവിപ്പിച്ചുവെന്ന് പറയുന്ന, ഭാര്യയുടേയും മകളുടേയും സ്ഥിരനിക്ഷേപങ്ങളുടെ ഉറവിടമടക്കം രേഖകള്‍ ഹാജരാക്കുകയും ചെയ്തു. മന്ത്രി, നിയമസഭാ അംഗം എന്ന നിലയില്‍ തന്റെ വരുമാനം തിരുവനന്തപുരം ട്രഷറി അക്കൗണ്ടില്‍നിന്നും ഭാര്യയുടെ പേരില്‍ വടക്കാഞ്ചേരി യൂണിയന്‍ ബാങ്ക് ശാഖയിലേക്ക് മാറ്റി. 10 ലക്ഷം രൂപ ഈ നിക്ഷേപമാണ്. ഇത് മരവിപ്പിച്ചതായി അറിയിച്ചപ്പോള്‍ കൃത്യമായ രേഖകളും ഹാജരാക്കി.

ഭാര്യ ആരോഗ്യവകുപ്പില്‍നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച 20 ലക്ഷം രൂപ മച്ചാട് പരസ്പര സഹായ സഹകരണ സംഘത്തിലേക്ക് ചെക്ക് മുഖേന നല്‍കി സ്ഥിരനിക്ഷേപമാക്കി. പിന്നീട് ഈ നിക്ഷേപം മകളുടെ പേരില്‍ അതേ സംഘത്തിലുള്ള അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. ഇതാണ് മരവിപ്പിച്ചതായി പറയുന്നത്. ഇക്കാര്യങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഡ്ജുഡിക്കേറ്റഡ് അതോറിറ്റിയില്‍ അഭിഭാഷകന്‍ മുഖേന അറിയിക്കുകയും ചെയ്തു. ജനപ്രതിനിധി എന്ന നിലയില്‍ തനിക്കും സര്‍ക്കാര്‍ ജീവനക്കാരിയെന്ന നിലയില്‍ ഭാര്യക്കും നിയമവിധേയമായി ലഭിച്ച സംഖ്യയാണിത്.

Read more

ഇക്കാര്യത്തില്‍ വിശദീകരണമോ സംശയമോ ഇഡിയും ഉന്നയിച്ചിട്ടില്ല. അഡ്ജുഡിക്കേറ്റഡ് അതോറിറ്റി മുമ്പാകെ കേസ് അന്വേഷണം നടക്കുന്നതിനാല്‍ മരവിപ്പിച്ച നടപടികള്‍ പിന്‍വലിക്കരുത് എന്ന് ഇഡി ആവശ്യപ്പെട്ടതായാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയ അന്വേഷണ ഏജന്‍സികളെ ദുരുപയോഗിച്ചുള്ള വേട്ടയാടലിന്റെ ഭാഗമാണിതെന്നും എ സി മൊയ്തീന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.