ആലപ്പുഴ ദേശീയ പാതയിലെ അപകടമരണം; ബസ് ഡ്രൈവര്‍ക്ക് എതിരെ കേസ്

ആലപ്പുഴ ദേശീയപാതയിലെ അപകടമരണത്തില്‍ ബസ് ഡ്രൈവര്‍ക്ക് എതിരെ കേസെടുത്തു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായ റിഷി കുമാറിനെതിരെയാണ് കേസ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ്‌കുമാര്‍(28) ആണ് മരിച്ചത്. റോഡിലെ കുഴിയില്‍ വീഴാതെ ബൈക്ക് വെട്ടിക്കവേ ലോറിക്കടിയില്‍പ്പെട്ടാണ് അനീഷ് മരിച്ചത്. ബസിന്റെ ഒരു ഭാഗം ഹൈവേയിലേക്ക് കയറ്റിയാണ് പാര്‍ക്ക് ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. ഇതാണ് ബൈക്ക് ബസില്‍ ഇടിക്കാന്‍ കാരണമായതെന്നും പൊലീസ് പറയുന്നു.

അപകടത്തില്‍ തഹസില്‍ദാറോട് അടിയന്തര റിപ്പോര്‍ട്ട് തേടിയെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. അമ്പലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് റോഡിലെ കുഴികണ്ട് വെട്ടിച്ചുമാറ്റുന്നതിനിടെ എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ചു വീണ അനീഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.