ക്ഷേമപെന്‍ഷനായി സര്‍ക്കാര്‍ ഹമീദ ബീവിക്കു നല്‍കിയത് 3300 രൂപ; മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ബാങ്ക് പിടിച്ചത് 3050 രൂപ

തിരുവനന്തപുരം: കയര്‍ത്തൊഴിലാളി ക്ഷേമപെന്‍ഷനായി സര്‍ക്കാര്‍ ഹമീദ ബീവിക്കു നല്‍കിയത് 3300 രൂപ. ഇതില്‍, മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴയായി 3050 രൂപയും ബാങ്ക് പിടിച്ചെടുത്തു. ഹമീദാബീവിക്ക് കൈയില്‍ക്കിട്ടിയത് 250 രൂപ മാത്രം.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് ബാങ്കുകള്‍ പിഴയീടാക്കുന്നത് സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്ക് തിരിച്ചടിയാവുന്നു. ഇത് തുടര്‍ന്നാല്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ ധനവകുപ്പ് തീരുമാനിച്ചു.

ആലപ്പുഴ മണ്ണാഞ്ചേരി ആപ്പൂര് ലക്ഷംവീട് കോളനിയിലെ ഹമീദ ബീവിയുടെ അനുഭവം ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചത്. ഇത്തവണ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തപ്പോള്‍ ഹമീദാബീവിക്ക് 3300 രൂപ കിട്ടി. പല മാസങ്ങളില്‍ മിനിമം ബാലന്‍സായി ആയിരം രൂപ ഇല്ലാതിരുന്നതിന്റെ പേരില്‍ പിഴയായി 3050 രൂപയും ബാങ്ക് പിടിച്ചെടുത്തു.

ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്‌കീം(ഡി.ബി.ടി.) നടപ്പാക്കിയത്. ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുകയാണ് ഈ രീതി. മിനിമം ബാലന്‍സില്ലാത്തതിന് പിഴയീടാക്കുന്നതോടെ ഡി.ബി.ടി.യുടെ പ്രസക്തിതന്നെ ഇല്ലാതാവുകയാണ്.

ഇതുപോലെ എത്രപേര്‍ക്ക് പണം നഷ്ടപ്പെട്ടുവെന്ന് അറിയില്ല. ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെയാണ് നല്‍കുന്നത്. പകുതിപ്പേര്‍ക്ക് സഹകരണബാങ്കുകളിലൂടെ പണം അവരുടെ വീട്ടിലെത്തിക്കുകയാണ്.

ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ക്കു പുറമേ, ചെറിയ തുകകള്‍ സ്‌കോളര്‍ഷിപ്പ് വാങ്ങുന്നവരെയും ഇത് ബാധിച്ചുതുടങ്ങിയതായി പരാതിയുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ബാങ്ക് പണം പിടിച്ചാലും പലരും അറിയില്ല. സര്‍ക്കാര്‍ പണം നല്‍കിയില്ലെന്നാവും ഇവര്‍ കരുതുക.

കഴിഞ്ഞതവണ പെന്‍ഷന്‍ വിതരണം ചെയ്തപ്പോള്‍ ഈ പ്രശ്നം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ബാങ്ക് അധികൃതരുടെ യോഗം വിളിച്ചിരുന്നു. ഇത്തരം അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴയീടാക്കില്ലെന്ന് അന്ന് ബാങ്കുകള്‍ ഉറപ്പുനല്‍കിയതായും ധനമന്ത്രി പറഞ്ഞു.

ഇത് ജനദ്രോഹം. ബാങ്കുകള്‍ ഈടാക്കിയ പിഴ ജനങ്ങള്‍ക്ക് തിരിച്ചുനല്‍കണം. സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് സര്‍ക്കാര്‍ കത്തുനല്‍കും. മനുഷ്യത്വരഹിതമായ നടപടി തുടരുന്ന ബാങ്കുകളെ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് ഒഴിവാക്കും.- ഡോ. തോമസ് ഐസക്, ധനമന്ത്രി

അക്കൗണ്ടില്‍ 248 രൂപ അവസാനിപ്പിക്കാന്‍ 252 രൂപ
ആലത്തൂര്‍: പൊതുമേഖലാ ബാങ്കില്‍ 248.20 രൂപയുള്ള അക്കൗണ്ട് അവസാനിപ്പിക്കാന്‍ വീട്ടമ്മയ്ക്ക് അടയ്‌ക്കേണ്ടിവന്നത് 252 രൂപ. പെരുങ്കുളം സൗത്ത് വില്ലേജ് കോറാട്ടുകുടി അല്ലി തങ്കച്ചനാണ് ഈ ദുരനുഭവം.

2013 മാര്‍ച്ചിലാണ് ആലത്തൂര്‍ ശാഖയില്‍ അക്കൗണ്ട് തുറന്നത്. പാചകവാതക സബ്‌സിഡി കിട്ടാനും ഈ അക്കൗണ്ടാണ് കൊടുത്തത്. സബ്‌സിഡി ഉപേക്ഷിക്കാനുള്ള ആഹ്വാനവുമായി ഹിന്ദിയില്‍ വന്ന സന്ദേശം ഭാഷാപരിജ്ഞാനക്കുറവു മൂലം മൊബൈല്‍ ഫോണില്‍ “5” അമര്‍ത്തി സബ്‌സിഡി വേണ്ടെന്നുവെച്ചു. ഗ്യാസ് ഏജന്‍സിയെ കാര്യം ബോധ്യപ്പെടുത്തിയാണ് പുനഃസ്ഥാപിച്ചത്.

അല്ലി തങ്കച്ചന്റെ മൊബൈലിലേക്ക് മെസേജുകള്‍ അയച്ചതിന്റെയും എ.ടി.എമ്മിന്റെയും പേരില്‍ 513.50 രൂപ അക്കൗണ്ടില്‍നിന്ന് ബാങ്ക് പിടിച്ചു. അതിനിടെ ഗ്യാസ് സബ്‌സിഡിയായി 785.10 രൂപ അക്കൗണ്ടില്‍ വന്നു. മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ 536.90 രൂപ പിഴ പിടിച്ചു. 248.20 രൂപയേ ബാക്കിയുണ്ടായിരുന്നുള്ളൂ. അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ 500 രൂപയാണ് ഫീസെന്നും 252 രൂപകൂടി ബാങ്കില്‍ അടയ്ക്കണമെന്നും പറഞ്ഞു.

ബാങ്ക് ലയന സമയത്തായിരിക്കും സംഭവമെന്നും ഫീസുകളുടെ കാര്യത്തിലെ ആശയക്കുഴപ്പമായിരിക്കാം പ്രശ്‌നമായതെന്നുമാണ് ബാങ്ക് ശാഖാ മാനേജരുടെ വിശദീകരണം. പരാതിക്കാരിയുടെ നഷ്ടം പരിഹരിക്കാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.