സര്‍ക്കാര്‍ ഡയറിയില്‍ 'പൊട്ടത്തെറ്റുകള്‍'; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ ഡയറിയില്‍ ഗുരുതരമായ തെറ്റുകളുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കി. സര്‍ക്കാര്‍ ഖജനാവില്‍ നിന്നു കോടിക്കണക്കിനു രൂപ ചെലവാക്കി അച്ചടിച്ച ഡയറിയില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അവധാനതയില്ലായ്മയുമാണെന്നു കത്തില്‍ രമേശ് കുറ്റപ്പെടുത്തി.

വിവിധ ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നിയമിക്കപ്പെട്ടവര്‍ മാറി പുതിയവര്‍ വന്നെങ്കിലും ഡയറിയില്‍ പേരുകള്‍ മാറിയിട്ടില്ല. യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി സിപിഎമ്മിലെ പി.ബിജുവിനെ നിയമിച്ചെങ്കിലും ഡയറിയില്‍ കോണ്‍ഗ്രസ് നേതാവ് പി.എസ്. പ്രശാന്ത് തുടരുകയാണ്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടറായി പള്ളിയറ ശ്രീധരനെ നിയമിച്ചു. പക്ഷേ, പഴയ ഡയറക്ടര്‍ നെടുമുടി ഹരികുമാറിന്റെ പേരു മാറ്റിയിട്ടില്ല.

എന്‍സൈക്ലോപീഡിയയുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഡോ.എം.ടി.സുലേഖ 2016ല്‍ സ്ഥാനമൊഴിഞ്ഞ് പകരം ഡോ.എ.ആര്‍.രാജന്‍ സ്ഥാനമേറ്റു. ഡയറിയില്‍ സുലേഖ തുടരുന്നു. ടെക്നോപാര്‍ക്ക് സിഇഒ സ്ഥാനം കെ.ജി.ഗിരീഷ് ബാബു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒഴിഞ്ഞെങ്കിലും ഡയറി തയാറാക്കിയവര്‍ അതറിഞ്ഞിട്ടില്ല. സ്ഥാനമൊഴിഞ്ഞ ഹാന്‍വീവ് ചെയര്‍മാന്‍ യു.സി.രാമന്റെ പേരും മാറ്റിയിട്ടില്ല. പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ഡോ. ബി.എ.പ്രകാശ് 2016 മേയില്‍ സ്ഥാനമൊഴിഞ്ഞു. തുടര്‍ന്നു രണ്ട് ചെയര്‍മാന്മാര്‍ മാറിയെങ്കിലും ഡോ.പ്രകാശ് തന്നെ ഡയറിയില്‍ ചെയര്‍മാനായി തുടരുന്നു.

സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്‌മെന്റില്‍ ബാബു ജേക്കബ്, കേരള സ്റ്റേറ്റ് ഇന്നവേഷന്‍ കൗണ്‍സില്‍ ജോസ് സിറിയക്ക്, നാഷനല്‍ ഗെയിംസില്‍ ജേക്കബ് പുന്നൂസ്, നോര്‍ക്ക റൂട്ട്സില്‍ പി.സുദീപ് എന്നിവരുടെ പേരുകളും മാറ്റിയിട്ടില്ല. എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ കാണിക്കുന്ന പിടിപ്പുകേടും അനാസ്ഥയും തന്നെയാണു ഡയറി അച്ചടിയിലും കാണുന്നതെന്നു രമേശ് കുറ്റപ്പെടുത്തി. കഴിഞ്ഞതവണ തെറ്റുകള്‍ കാരണം അച്ചടിച്ച ഡയറികള്‍ പുതിയതായി അച്ചടിക്കുകയായിരുന്നു.