ജീവനൊടുക്കിയ യുവതിയെ കബറടക്കി; നാലു നാളായി പോസ്റ്റ്‌മോര്‍ട്ടത്തിന് പോലീസ് കാത്തിരിപ്പില്‍

ഹരിപ്പാട്(ആലപ്പുഴ): ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മൃതദേഹം ബന്ധുക്കള്‍ തിടുക്കത്തില്‍ കബറടക്കി. കബറടക്കിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്നു പള്ളി ഭാരവാഹികളും ബന്ധുക്കളും. നിയമനടപടി പൂര്‍ത്തിയാക്കാനായി പോലീസിന്റെ കാത്തിരിപ്പ് നാലാം ദിവസത്തിലേക്ക്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രണ്ടു തവണ ഇടപെട്ടിട്ടും പരിഹാരമായില്ല. മഹല്ല് കമ്മിറ്റി ചേര്‍ന്ന് തീരുമാനമറിയിക്കാമെന്നു സമുദായ പ്രതിനിധികള്‍.

കഴിഞ്ഞ ആറിനാണ് തൃക്കുന്നപ്പുഴ പല്ലന പുത്തന്‍ പൊറുതിയില്‍ ഇര്‍ഷാദിന്റെ ഭാര്യ ഷക്കീല (33) സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. പോലീസില്‍ അറിയിക്കാതെ ബന്ധുക്കള്‍ കബറടക്കത്തിനു ചടങ്ങുകള്‍ തുടങ്ങി. നാട്ടുകാര്‍ വിവരമറിയിച്ചതോടെ തൃക്കുന്നപ്പുഴ പോലീസ്, ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ: വി. ഹരികുമാറും സ്ഥലത്തെത്തിയെങ്കിലും അസ്വാഭാവിക മരണമായതിനാല്‍ പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്ന അഭ്യര്‍ഥന നിരസിക്കപ്പെട്ടു. മരണത്തില്‍ ആര്‍ക്കും പരാതിയില്ലെന്നും മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിനാല്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം വിട്ടുനല്‍കില്ലെന്നുമായിരുന്നു നിലപാട്. തുടര്‍ന്ന് ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ വീട്ടില്‍വച്ച് ഇന്‍ക്വസ്റ്റ് തയാറാക്കി പള്ളിയില്‍ കബറടക്കി.

പോസ്റ്റ്മോര്‍ട്ടം കൂടാതെയുള്ള കബറടക്കല്‍ വിവാദമായതോടെ പിറ്റേന്ന് തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും മൃതദേഹം പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്ന് സമുദായാംഗങ്ങള്‍ നിലപാടെടുത്തു. എട്ടിന് ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസ് സംഘം തൃക്കുന്നപ്പുഴയിലെത്തിയതോടെ പള്ളിയിലും പരിസരത്തും സമുദായാംഗങ്ങള്‍ സംഘടിച്ചത് ആശങ്കയ്ക്കിടയാക്കി. അന്നത്തെ ചര്‍ച്ചയില്‍ പരിഹാരമുണ്ടാകാതിരുന്നതോടെയാണ് പ്രതിപക്ഷനേതാവ് ഇന്നലെ വീണ്ടും റസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥരെയും സമുദായപ്രതിനിധികളെയും ബന്ധുക്കളെയും ചര്‍ച്ചയ്ക്കു വിളിച്ചത്.

ഷക്കീലയും ഭര്‍ത്താവ് ഇര്‍ഷാദും സ്വരച്ചേര്‍ച്ചയിലല്ലായിരുന്നെന്നും കുറെ നാളുകളായി ഷക്കീല സ്വന്തം വീട്ടിലായിരുന്നു താമസമെന്നും പറയപ്പെടുന്നു. ഇര്‍ഷാദുമായി ഫോണില്‍ സംസാരിച്ചതിനു പിന്നാലെയാണ് ഷക്കീല ജീവനൊടുക്കിയത്. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്.