തീപിടിച്ച് ഇന്ധനവില: 75 - 67 എണ്ണക്കമ്പനികളുടെ കൊള്ളലാഭം 45,000 കോടി

ജനത്തെ കൊള്ളയടിച്ച്‌, എണ്ണക്കമ്പമ്പനികളുടെയും സര്‍ക്കാരിന്റേയും പോക്കറ്റ്‌വീര്‍പ്പിച്ച്‌ ഇന്ധനവില കുതിക്കുന്നു. സംസ്‌ഥാനത്ത്‌ ഇന്നലെ പെട്രോള്‍ വില ലിറ്ററിന്‌ 75.03 രൂപയിലും ഡീസല്‍ വില ലിറ്ററിന്‌ 67.05 രൂപയിലും(തിരുവനന്തപുരം)എത്തി. കൊച്ചിയില്‍ ഇത്‌ യഥാക്രമം 73.73, 65.78 രൂപ, പാലക്കാട്‌: 74.51, 66.56 രൂപ.

ഇന്ധനവിലയില്‍ ദിവസേന മാറ്റമുണ്ടാകുന്നതിനാല്‍ ചെറുപ്രതിഷേധം പോലുമില്ലാതെയാണ്‌ അമിതനികുതി ഈടാക്കിയുള്ള ഇന്ധനവിലക്കൊള്ള. ഡിസംബര്‍ 15 മുതലുള്ള ഒറ്റമാസത്തില്‍ പെട്രോളിനു കൂടിയത്‌ രണ്ടു രൂപയിലേറെയാണ്‌. ഡീസലിന്‌ എട്ടുമാസം കൊണ്ടുകൂടിയത്‌ എട്ടുരൂപയും. ഡീസല്‍ വില ഉയര്‍ന്നതോടെ നിത്യോപയോഗവസ്‌തുക്കളുടെ വിലകുതിക്കുന്നു, വാഹനക്കൂലിയും കൂടി.
ജനത്തെ പിഴിഞ്ഞു മൂന്നരവര്‍ഷംകൊണ്ട്‌ എണ്ണക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കിയ ലാഭവിഹിതം 44,637.22 കോടി രൂപയാണ്‌. ഒ.എന്‍.ജി.സിയാണു ലാഭവിഹിതം ഏറ്റവും കൂടുതല്‍ നല്‍കിയത്‌; 18,709.91 കോടി രൂപ. 12,936.61 കോടിരൂപ നല്‍കിയ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ്‌ രണ്ടാം സ്‌ഥാനത്ത്‌.

കൊച്ചി സ്വദേശി രാജു വാഴക്കാല നല്‍കിയ അപേക്ഷയില്‍ കേന്ദ്ര ധനകാര്യ അണ്ടര്‍ സെക്രട്ടറി രമാകാന്ത്‌ സിങ്‌ നല്‍കിയ വിവരാവകാശ രേഖയിലാണ്‌ എണ്ണക്കമ്പനികളുടെ ലാഭക്കണക്ക്‌ വെളിപ്പെടുത്തിയിട്ടുള്ളത്‌. നികുതിയും സെസും അടക്കമുള്ളവയ്‌ക്കു പുറമേയാണിത്‌.