ഹരിത ട്രിബ്യൂണലിനെ കൊല്ലുന്നു; മൂന്നാര്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ അനിശ്ചിതത്വത്തില്‍

ചെന്നൈ ഹരിതട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിലച്ചതോടെ കേരളത്തിലെ പരിസ്ഥിതി സംബന്ധിച്ച കേസുകളുടെ സ്ഥിതി അനിശ്ചിതത്വത്തിലായി. പരിസ്ഥിതി നിയമലംഘനങ്ങള്‍ സംബന്ധിച്ച കേസുകളാണ് ഇവിടെയുള്ളത്.

ജനുവരി രണ്ടാം തീയതിയാണ് ചെന്നൈ ബെഞ്ചിലെ അവസാന ജഡ്ജിയും വിരമിച്ചത്. ഇതോടെ ഇവിടം പൂട്ടി. ഡല്‍ഹി ബെഞ്ച് രണ്ടാഴ്ചകൂടിയേ കാണൂ. ഇവിടെയിപ്പോള്‍ സ്വന്തമായി ജഡ്ജിയില്ല. പുണെയില്‍നിന്നൊരു ജഡ്ജി വന്ന് കേസ് കേട്ടുപോവുകയാണ്. അദ്ദേഹം വിരമിക്കാന്‍ രണ്ടാഴ്ചയേയുള്ളൂ. വിരമിക്കുമ്പോള്‍ ഇവിടവും അടയ്ക്കും.

ഹരിതട്രിബ്യൂണലുകളുടെ പ്രവര്‍ത്തനം നിശ്ശബ്ദമായി ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു. ജഡ്ജിമാര്‍ വിരമിക്കുമ്പോള്‍ പകരം ആളെ വെക്കാതെയാണ് ട്രിബ്യൂണലിനെ ഇല്ലാതാക്കുന്നത്. ട്രിബ്യൂണലുകളിലെല്ലാംകൂടി ഏറ്റവും കുറഞ്ഞത് 20 ജുഡീഷ്യല്‍ അംഗങ്ങളും 20 വിദഗ്ധാംഗങ്ങളും വേണമെന്നാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍, ഇതൊരിക്കലും പാലിക്കപ്പെടാറില്ല.

മൂന്നാറിലെ കൈയേറ്റവും പരിസ്ഥിതിനിയമലംഘനങ്ങളും ഒല്ലൂരിലെ ജല മലിനീകരണം, ബ്രഹ്മപുരത്തെ മാലിന്യനിക്ഷേപം, വേമ്പനാട് കായല്‍ കൈയേറ്റം, അഷ്ടമുടിക്കായല്‍ മലിനീകരണം, അസംഖ്യം ഖനികളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവസംബന്ധിച്ച കേസുകള്‍ ഉള്‍പ്പെടെ കേരളത്തിലെ പല സുപ്രധാന കേസുകളും പ്രവര്‍ത്തനം നിലച്ച ചെന്നൈ ബെഞ്ചിലാണുള്ളത്. മൂന്നാര്‍ നശിക്കുന്നുവെന്ന “മാതൃഭൂമി” വാര്‍ത്തയെ അടിസ്ഥാനമാക്കി ഹരിതട്രിബ്യൂണല്‍ സ്വമേധയാ എടുത്ത കേസും ഇവിടെയുണ്ട്.

സുപ്രീംകോടതി

ഹരിതട്രിബ്യൂണലിലെ ജഡ്ജിമാര്‍ വിരമിക്കുന്ന കാര്യം സര്‍ക്കാരിന് നേരത്തേ അറിയാമായിരുന്നല്ലോ? അവസാന മിനിറ്റില്‍ തീരുമാനിച്ചതല്ലല്ലോ?

വ്യവസ്ഥയുടെ ലംഘനം

ഹരിതട്രിബ്യൂണലിന്റെ മുന്നില്‍വരുന്ന കേസോ അപ്പീലോ എന്തായാലും ആറുമാസത്തിനുള്ളില്‍ കേട്ടിരിക്കണമെന്ന വ്യവസ്ഥ ഇതുസംബന്ധിച്ച ആക്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ്. ഈ സ്ഥാനത്താണ് ആറുമാസമായി കേസ് കേള്‍ക്കാന്‍ ജഡ്ജിമാര്‍ പോലുമില്ലാത്ത അവസ്ഥയുള്ളത്. 2016 നവംബറില്‍ നല്‍കിയ കേസുപോലും ഇതുവരെ പരിഗണിക്കാത്തതില്‍ ഉള്‍പ്പെടുന്നുണ്ട്.-ഹരീഷ് വാസുദേവന്‍.