കെ.എം മാണിയ്ക്ക് അന്ത്യാഞ്ജലി; കൊച്ചിയില്‍ നിന്ന് വിലാപയാത്ര തുടങ്ങി; തിരുനക്കരയിലും പാലായിലും പൊതുദര്‍ശനം; സംസ്‌കാരം നാളെ

കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണിയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ നിന്ന് ആരംഭിച്ചു. തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴി ഉച്ചയ്ക്കു 12-നു കോട്ടയത്തെ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തിക്കും.

12.30-നു തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. ഉച്ചകഴിഞ്ഞ് രണ്ടിനു തിരുനക്കരയില്‍ നിന്നു കളക്ടറേറ്റ്, മണര്‍കാട്, അയര്‍ക്കുന്നം, കിടങ്ങൂര്‍, കടപ്ലാമറ്റം വഴി സ്വദേശമായ മരങ്ങാട്ടുപിള്ളിയില്‍ എത്തിക്കും. 3.30 വരെ വസതിയില്‍ പൊതുദര്‍ശനം. 4.30-നു പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. വൈകിട്ട് ആറിനു പാലായിലെ വസതിയിലെത്തിക്കും.

നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും. പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ സംസ്‌കാരച്ചടങ്ങുകള്‍ക്കു ശേഷം അനുശോചനയോഗം ചേരും. കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് കോട്ടയം ലോക്സഭ മണ്ഡലത്തില്‍ യു.ഡി.എഫിന്റെ പ്രചാരണപരിപാടികള്‍ നിര്‍ത്തിവെച്ചു.