സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക സര്‍ക്കാരിനു കൈമാറാതെ കെ.എസ്.ഇ.ബി; സാമ്പത്തിക പ്രതിസന്ധി കാരണമെന്ന് ചെയർമാൻ

നവകേരള നിര്‍മ്മാണത്തിനായി ജീവനക്കാരില്‍ നിന്ന് സാലറി ചലഞ്ച് വഴി പിരിച്ച കോടികള്‍ വക മാറ്റിയെന്ന് സമ്മതിച്ച് കെ എസ്ഇ ബി ചെയര്‍മാന്‍ എന്‍. എസ്.പിള്ള. ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് തുക കൈമാറാത്തത്. ജല അതോറിറ്റിയില്‍ നിന്ന് കുടിശ്ശിക കിട്ടാത്തതും തടസ്സമായി. കടമെടുത്ത് തുക ഉടന്‍ തന്നെ കൈമാറും. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യൂണിയന്‍ നേതാക്കളുടെ യോഗം ചേരുമെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ പറഞ്ഞു.

2019 മാര്‍ച്ച് 31 വരെ മാത്രം സാലറി ചാലഞ്ച് വഴി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ബോര്‍ഡ് 102.61 കോടി രൂപ പിടിച്ചിട്ടുണ്ട്. അതിന് ശേഷമുള്ള മൂന്നു മാസവും ശരാശരി 14.65 കോടി വീതം ബോര്‍ഡ് സമാഹരിച്ചു . സാലറി ചാലഞ്ച് വഴി ലഭിച്ച തുകയില്‍ 10.23 കോടി രൂപ മാത്രമാണ് കഴിഞ്ഞ ജൂണ്‍ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്നാണ് ഔദ്യോഗിക രേഖ. അതായത്,  2018- ലെ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന് ജീവനക്കാര്‍ സ്വന്തം ശമ്പളത്തില്‍ നിന്ന്  നല്‍കിയ തുകയുടെ 95 ശതമാനവും ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ല.

Read more

2018 സെപ്റ്റംബർ മുതലാണ് സാലറി ചാലഞ്ചിലൂടെ ജീവനക്കാർ ഒരു മാസം മൂന്നു ദിവസത്തെ ശമ്പളം വീതം10 മാസ മാസതവണകളായി നൽകിയത്. ഇടതു യൂണിയൻ അംഗങ്ങളിൽ 99 ശതമാനവും ചാലഞ്ചിൽ പങ്കാളികളായി. ഡാമുകൾ തുറന്നു വിടാൻ അവസാന നിമിഷം വരെ കാത്തിരുന്നൂവെന്ന ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത്,  കെ.എസ്.ഇ. ബോർഡ് സ്വന്തം നിലയിൽ നൽകിയ 36 കോടിയും ജീവനക്കാർ നൽകിയ ഒരു ദിവസത്തെ ശമ്പളവും സഹിതം 49.5 കോടി രൂപ 2018 സെ‌പ്റ്റംബറിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോർഡ് കൈമാറിയിട്ടുണ്ട്. അതിന് പുറമേയാണ് സാലറി ചാലഞ്ച് വഴി സമാഹരിച്ച ഇത്രയും വലിയ തുക കൈമാറാതിരുന്നത്. സർക്കാർ നൽകുന്ന ഔദ്യോഗിക ധനസഹായക്കണക്കു പ്രകാരം മൂവായിരത്തിൽ അധികം വീടുകൾ നിർമിക്കുന്നതിന് ഉപകാരപ്പെടുന്ന തുകയാണ് കെ.എസ്.ഇ.ബി കൈമാറാതിരിക്കുന്നത്.