താപ്പാന സ്‌ക്വാഡ് ഒരുങ്ങുന്നു: കാട്ടാനകള്‍ കരുതിയിരുന്നോ

നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്താൻ താപ്പാന സ്ക്വാ‍ഡുമായി (കുങ്കി സ്ക്വാഡ്) വനംവകുപ്പ്. കേരളത്തിൽനിന്നു സ്ക്വാഡിലേക്കു നിയോഗിക്കുന്ന മൂന്ന് ആനകളെയും അവരുടെ പാപ്പാന്മാരെയും തമിഴ്നാട്ടിലേക്കു പരിശീലനത്തിന് അയയ്ക്കും. ആനകളുടെ യാത്രയ്ക്കും പരിശീലനത്തിനുമായി 25 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. ജനവാസമേഖലകളിലേക്കിറങ്ങുന്ന കാട്ടാനകളെ തിരികെ കാട്ടിലേക്കു കയറ്റിവിടാൻ പരിശീലനം നേടുന്ന നാട്ടാനകളെയാണു താപ്പാന (കുങ്കിയാന) എന്നു വിളിക്കുന്നത്.

വിദഗ്ധ പരിശീലനം ലഭിച്ച പാപ്പാന്മാരും ഇവയ്ക്കൊപ്പമുണ്ടാവും. നിലവിൽ കേരളത്തിൽ രണ്ടു കുങ്കിയാനകൾ മാത്രമാണുള്ളത്. വയനാട്ടിലാണ് അവ രണ്ടും. സംസ്ഥാനത്ത് എവിടെയെങ്കിലും കാട്ടാനക്കൂട്ടം നിലയുറപ്പിച്ചാൽ തമിഴ്നാട്ടിൽനിന്നോ കർണാടകയിൽനിന്നോ കുങ്കിയാനകളെ എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. അവയെ കൊണ്ടുവരാനും താമസിപ്പിക്കാനുമായി സർക്കാരിനു വൻതുക ചെലവാകുന്നുണ്ട്. വനംവകുപ്പിന്റെ കോന്നി, കോടനാട്, അഭയാരണ്യം, മുത്തങ്ങ ക്യാംപുകളിൽനിന്നു തിരഞ്ഞെടുക്കുന്ന മൂന്ന് ആനകൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക. ഈ ആനകളെയും അവരുടെ പാപ്പാന്മാരെയും തമിഴ്നാട്ടിലെ ആനമല, മുതുമല എന്നിവിടങ്ങളിലെ കുങ്കി പരിശീലന കേന്ദ്രങ്ങളിലേക്കു വിടും.

പരിശീലനം നേടിയശേഷം തിരിച്ചെത്തുന്നവരെക്കൊണ്ടു കേരളത്തിലെ ക്യാംപുകളിലുള്ള മറ്റ് ആനകൾക്കും ശിക്ഷണം നൽകും. കാട്ടാനശല്യം വർധിക്കുന്ന സാഹചര്യത്തിലാണു വനംവകുപ്പിന്റെ നടപടി. കഴിഞ്ഞയാഴ്ച വയനാട്ടിൽ ഒരു വനം വാച്ചർ കാട്ടാനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ടിരുന്നു. ജനവാസമേഖലകളിൽ ആനയിറങ്ങി പ്രശ്നങ്ങളുണ്ടാക്കുമ്പോൾ ജനങ്ങൾ അധികൃതർക്കെതിരെ തിരിയുന്നതും കേരളത്തിനു മാത്രമായി കുങ്കിയാന സ്ക്വാഡ് രൂപീകരിക്കാൻ അധികൃതരെ പ്രേരിപ്പിച്ചു.