പ്രവാസികള്‍ക്ക് ഭൂമി സംവരണം

പ്രവാസികള്‍ക്ക് വ്യവസായം തുടങ്ങാന്‍ സംസ്ഥാനത്ത് ഭൂമി സംവരണം. വ്യവസായ എസ്റ്റേറ്റുകളിലെ സ്ഥലത്തിന്റെ അഞ്ചുശതമാനം പ്രവാസികളുടെ വ്യവസായ സംരംഭങ്ങള്‍ക്കായി മാറ്റിവയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വ്യവസായ നയത്തില്‍ ഉള്‍പ്പെടുത്തി താമസിയാതെ ഇതിന്റെ ഉത്തരവ് പുറപ്പെടുവിക്കും. പ്രവാസികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്. സ്ഥലത്തിന്റെ ലഭ്യതക്കുറവാണ് വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് തടസ്സമായി പ്രവാസികള്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ പരാതിക്ക് പരിഹാരമാണ് പുതിയ നീക്കം.

സംസ്ഥാനത്ത് വ്യവസായ വകുപ്പിനും മറ്റ് ഏജന്‍സികള്‍ക്കും കീഴിലുള്ള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളിലെ അഞ്ചുശതമാനം ഭൂമിയാണ് മാറ്റിവയ്ക്കുന്നത്. നിലവിലുള്ള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളിലും പുതിയവയിലും ഭൂമി മാറ്റിവയ്ക്കും. നിലവിലുള്ളവയില്‍ സ്ഥലത്തിന്റെ ലഭ്യതയ്ക്കനുസരിച്ചാണ് ഭൂമി മാറ്റിവയ്ക്കുകയെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു.

പണവുമായെത്തിയാല്‍ നിക്ഷേപം തുടങ്ങാന്‍ കഴിയുന്ന വിധത്തില്‍ സര്‍ക്കാര്‍ തലത്തില്‍ സഹായങ്ങളെല്ലാം നല്‍കും. അനുമതികള്‍ക്കായി കയറിയിറങ്ങുന്നതിലെ ബുദ്ധിമുട്ടാണ് പ്രവാസികള്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പരാതി. അടിസ്ഥാന സൗകര്യം, വ്യവസായത്തിനാവശ്യമായ അനുമതികള്‍ എന്നിവയെല്ലാം ഒരുക്കി നല്‍കും. അടുത്തിടെ നടന്ന ലോക കേരളസഭയില്‍ ഈ തീരുമാനം സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. അനുമതികളും സ്ഥലവും ലഭ്യമായാല്‍ കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ഒട്ടേറെ പ്രവാസി വ്യവസായികള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് അധികൃതര്‍ പറഞ്ഞു.

ഭൂമി ഇങ്ങനെ

വയനാട് ഒഴികെയുള്ള ജില്ലകളിലെല്ലാം വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യവസായ എസ്റ്റേറ്റുകളെ ഡവലപ്മെന്റ് ഏരിയ എന്നും പ്ലോട്ടെന്നും തിരിച്ചിട്ടുണ്ട്. കൂടുതല്‍ സ്ഥലം ലഭ്യമായ ഇടങ്ങളാണ് ഡവലപ്മെന്റ് ഏരിയ. വ്യവസായ എസ്റ്റേറ്റുകളിലെല്ലാം കൂടി 2,440 ഏക്കര്‍ ഭൂമിയാണുള്ളത്.

കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി., സിഡ്കോ എന്നിവയുടെ കീഴിലുള്ള ഭൂമി കൂടാതെയാണിത്. കെ.എസ്.ഐ.ഡി.സി.ക്കു കീഴില്‍ 1,000 ഏക്കറോളം സ്ഥലം വരുമെന്ന് വ്യവസായ വകുപ്പ് അധികൃതര്‍ പറഞ്ഞു. കിന്‍ഫ്രയുടെ കീഴില്‍ 3,000 ഏക്കറോളം സ്ഥലം വരും.

വയനാട്ടില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് തുടങ്ങുന്നതിനുള്ള ശ്രമത്തിലാണ് വ്യവസായ വകുപ്പ്. ഇതിന് സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും വ്യവസായ വകുപ്പ് അധികൃതര്‍ പറഞ്ഞു.

ഉത്തരവ് ഒരു മാസത്തിനകം-മന്ത്രി

പ്രവാസികള്‍ക്ക് സ്ഥലം സംവരണം ചെയ്തുകൊണ്ടുള്ള ഉത്തരവ് ഒരു മാസത്തിനകം ഇറങ്ങും. വ്യവസായ എസ്റ്റേറ്റുകളില്‍ ലഭ്യമായ സ്ഥലത്തെക്കുറിച്ചുള്ള കണക്കെടുക്കും. സ്ഥലം ലഭ്യമായ സ്ഥലങ്ങളിലെല്ലാം ഇത് നടപ്പാക്കും. വകുപ്പിനു കീഴില്‍ നിര്‍മിക്കുന്ന പുതിയ പാര്‍ക്കുകളിലും സ്ഥലം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

-വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍