ബിറ്റ്കോയിനു പിന്നാലെ ലൈറ്റ്കോയിനും

ബിറ്റ്കോയിൻ വില ഒരു വർഷത്തിനിടെ 16 ഇരട്ടിയോളമായതിന്റെ അമ്പരപ്പു മാറുംമുൻപ് മറ്റൊരു ക്രിപ്റ്റോ കറൻസിയായ ലൈറ്റ്കോയിന്റെ വിലയിൽ രണ്ടു ദിവസത്തിനിടെ 130 ശതമാനത്തിലേറെ വർധന. തുടർന്ന്, നിക്ഷേപകർ‌ക്കു മുന്നറിയിപ്പുമായി ലൈറ്റ്കോയിൻ സ്രഷ്ടാവ് ചാർലി ലീ രംഗത്തെത്തിയെങ്കിലും വിലയിൽ ഇന്നലെ വരെ കാര്യമായി കുറവു വന്നിട്ടില്ല. തിങ്കളാഴ്ച 148 ഡോളർ വിലയുണ്ടായിരുന്ന ലൈറ്റ്കോയിൻ ബുധനാഴ്ച 346 ഡോളറിനു മുകളിലേക്കാണു കയറിയത്.

ഈ വർഷം തുടക്കത്തിൽ 4.36 ഡോളർ മാത്രമായിരുന്നു വില. വർഷങ്ങൾ നീണ്ടേക്കാവുന്ന മാന്ദ്യവിപണിയിലേക്കു ലൈറ്റ്കോയിൻ പോയേക്കാമെന്നും വില 20 ഡോളറിലേക്ക് ഇടിഞ്ഞാൽ താങ്ങാൻ കഴിയാത്തവർ ലൈറ്റ്കോയിൻ വാങ്ങരുതെന്നുമാണു ചാർലി ലീ മുന്നറിയിപ്പു നൽകിയത്. ഗൂഗിളിലെ മുൻ ഉദ്യോഗസ്ഥനും നിലവിൽ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ കോയിൻബേസിലെ ഡയറക്ടർ ഓഫ് എൻജിനീയറിങ്ങുമാണ് ചാർലി ലീ. ലൈറ്റ്കോയിൻ മാത്രമല്ല, വിപണിമൂല്യത്തിൽ അഞ്ചാംസ്ഥാനത്തു നിൽക്കുന്ന റിപ്പിൾ എന്ന ഡിജിറ്റൽ കറൻസിയും മൂന്നുദിവസത്തിനിടെ വിലയിൽ ഇതേ മുന്നേറ്റം പ്രകടമാക്കിയിട്ടുണ്ട്.

ആറു മാസമായി 0.15 ഡോളറിനും 0.25 ഡോളറിനുമിടയിൽ ഇടപാടു നടന്നിരുന്ന റിപ്പിൾ മൂന്നു ദിവസത്തിനിടെ 140 ശതമാനത്തോളം കയറി 0.58 ഡോളറിലെത്തി. ലോകത്തെ ഏറ്റവും വലിയ അവധിവ്യാപാര എക്സ്ചേഞ്ചുകളായ സിബിഒഇയും സിഎംഇയും ബിറ്റ്കോയിനിൽ അവധിവ്യാപാരം തുടങ്ങുന്നതായി പ്രഖ്യാപിച്ചതു മുതലാണു ബിറ്റ്കോയിൻ വിലയിൽ വൻ കുതിച്ചുകയറ്റമുണ്ടായത്. മറ്റു ക്രിപ്റ്റോ കറൻസികൾക്കും വൈകാതെ അവധിവ്യാപാരം വന്നേക്കുമെന്നും ഔദ്യോഗികമായി അംഗീകരിക്കപ്പെടുമെന്നുമുള്ള പ്രതീക്ഷയാവാം ഇവയുടെയെല്ലാം വില കൂടാനുള്ള കാരണം.

ബിറ്റ്കോയിന്റെ എണ്ണം 2.1 കോടിയിൽ നിയന്ത്രിക്കപ്പെട്ടിരിക്കുമ്പോൾ ലൈറ്റ്കോയിൻ 8.4 കോടിയാണ്. ഇതിൽ 5.4 കോടി മൈനിങ് എന്ന പ്രക്രിയയിലൂടെ പുറത്തിറങ്ങിക്കഴിഞ്ഞു. ബിറ്റ്കോയിനെയും ലൈറ്റ്കോയിനെയും പോലെ കംപ്യൂട്ടർ ശൃംഖലകളിൽ നടക്കുന്ന മൈനിങ്ങിലൂടെയല്ല റിപ്പിൾ ലഭ്യമാകുന്നത്. റിപ്പിൾ ലാബ് എന്ന ഡിജിറ്റൽ ബാങ്കാണ് ഇവ പുറത്തിറക്കുന്നതും നിയന്ത്രിക്കുന്നതും. മൂല്യത്തകർച്ച വരാതിരിക്കാൻ റിപ്പിളിന്റെ എണ്ണം 100 ബില്യൻ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കു പുറമെ ബിറ്റ്കോയിൻ കാഷ്, എതീറിയം തുടങ്ങിയ ഡിജിറ്റൽ കറൻസികളിലും നിലവിൽ ഇടപാടു സജീവമാണ്.