മന്ത്രിമാര്‍ പാര്‍ട്ടി സമ്മേളനത്തിരക്കില്‍ ഫയലുകളില്‍ 'ജീവിതങ്ങള്‍' കെട്ടിക്കിടക്കുന്നു

തിരുവനന്തപുരം: പാര്‍ട്ടിക്കാര്യം വന്നതോടെ ഭരണം പരണത്തുവച്ച്‌ സി.പി.എം, സി.പി.ഐ. മന്ത്രിമാര്‍ സമ്മേളനങ്ങള്‍ക്കു പിന്നാലെ. മന്ത്രിമാര്‍ ആഴ്‌ചയില്‍ അഞ്ചുദിവസം നിര്‍ബന്ധമായും സെക്രട്ടേറിയറ്റില്‍ ഉണ്ടാകണമെന്നായിരുന്നു സര്‍ക്കാരിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിട്ടൂരം.

ഓരോ ഫയലിലും ഓരോ ജീവിതമാണെന്നു ജീവനക്കാരെ ഓര്‍മിപ്പിക്കുക മാത്രമല്ല, സമയനിഷ്‌ഠ പാലിക്കാന്‍ സെക്രട്ടേറിയറ്റില്‍ പഞ്ചിങ്‌ ഏര്‍പ്പെടുത്തുകയും ചെയ്‌തു. എന്നാല്‍, പറഞ്ഞതെല്ലാം വിഴുങ്ങി, മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കിലായതോടെ ഭരണസിരാകേന്ദ്രത്തില്‍ ഫയലുകള്‍ നിശ്‌ചലം. സി.പി.എം. ജില്ലാസമ്മേളനങ്ങള്‍ തുടങ്ങിയതോടെ മുഖ്യമന്ത്രിയും മിക്ക മന്ത്രിമാരും സെക്രട്ടേറിയറ്റില്‍ വരുന്നതു വല്ലപ്പോഴുമായി.

ഇതുമൂലം കഴിഞ്ഞ രണ്ടരയാഴ്‌ചയായി സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം ഏറെക്കുറെ സ്‌തംഭനാവസ്‌ഥയിലാണ്‌. കഴിഞ്ഞ ശനിയാഴ്‌ചവരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രം കെട്ടിക്കിടക്കുന്നത്‌ 1648 ഫയലുകള്‍. ഇതില്‍ മുഖ്യമന്ത്രി നേരിട്ടു തീരുമാനമെടുക്കേണ്ട ഏകദേശം 800 “ജീവിതങ്ങളു”ണ്ട്‌. മറ്റുള്ളവ മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി സമര്‍പ്പിക്കപ്പെട്ടവയാണ്‌.

സി.പി.എം. ജില്ലാസമ്മേളനങ്ങള്‍ ആരംഭിക്കുന്നതുവരെ മുഖ്യമന്ത്രി ഓഫീസില്‍ കൃത്യമായെത്തിയിരുന്നു. ഇപ്പോള്‍ അദ്ദേഹം പൂര്‍ണമായും സമ്മേളനത്തിരക്കിലാണ്‌. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ ആശ്രിതനിയമനം, ചികിത്സാസഹായം എന്നീ വിഷയങ്ങള്‍ മുതല്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടവവരെയുണ്ട്‌.

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പൊതുഭരണം, ശാസ്‌ത്ര-സാങ്കേതികം, ഐ.ടി. തുടങ്ങി നിരവധി വകുപ്പുകളുണ്ട്‌. അവയ്‌ക്കു പുറമേ ഇപ്പോള്‍ ഗതാഗതവകുപ്പും മുഖ്യമന്ത്രിയുടെ ചുമതലയിലാണ്‌. കെ.എസ്‌.ആര്‍.ടി.സി. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിട്ടും വകുപ്പു കൈയാളുന്ന മുഖ്യമന്ത്രി ഇടപെടുന്നില്ലെന്ന്‌ ആക്ഷേപമുണ്ട്‌. റവന്യൂ, ധനകാര്യ ഫയലുകളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കേണ്ടതില്ലെങ്കിലും അദ്ദേഹത്തിന്റെ നിര്‍ദേശമുണ്ടെങ്കിലേ തുടര്‍നടപടി സാധ്യമാകൂ.

മൂന്നാര്‍ കൈയേറ്റം സംബന്ധിച്ചു ജില്ലാ കലക്‌ടര്‍ നല്‍കിയതുള്‍പ്പെടെ റവന്യൂ വകുപ്പിന്റെ ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്‌. ധനവകുപ്പിന്റെ ഫയലുകളിലേറെയും ഫണ്ട്‌ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌. ഇവ മടങ്ങിയെത്തിയാലേ അതതു വകുപ്പുകള്‍ക്കു തീരുമാനമെടുക്കാനാകൂ. ആഭ്യന്തര, എക്‌സൈസ്‌ വകുപ്പുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി കാണേണ്ട ഫയലുകള്‍ കെട്ടിക്കിടക്കുന്നുണ്ട്‌.

ഭരണസംബന്ധമായ യോഗങ്ങളും വേണ്ടരീതിയില്‍ നടക്കുന്നില്ല. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ബോട്ട്‌ നിര്‍മാണ-അറ്റകുറ്റപ്പണി യാഡിന്റെ കാര്യം ഉദാഹരണമാണ്‌. പ്രാഥമികനടപടികള്‍ പൂര്‍ത്തിയാക്കിയതല്ലാതെ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല.

തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സമ്മര്‍ദപ്രകാരം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്‌ഥതലചര്‍ച്ച നടത്തിയെങ്കിലും നീണ്ടുനിന്നതു രണ്ടര മിനിട്ട്‌ മാത്രം! ഇ-ഗവേണന്‍സ്‌ നടപ്പാക്കിയതോടെ ഓഫീസില്‍ എത്തിയില്ലെങ്കിലും, എവിടെയിരുന്നാലും മന്ത്രിമാര്‍ക്കു ഫയല്‍ തീര്‍പ്പാക്കാവുന്നതേയുള്ളൂ. എന്നാല്‍, പാര്‍ട്ടി കാര്യങ്ങള്‍ക്കിടെ അതിനുള്ള സമയം പോലും അവര്‍ക്കില്ലെന്നതാണു പ്രശ്‌നം സങ്കീര്‍ണമാക്കുന്നത്‌.