കാപ്പി കുടിച്ച് മോഡി, ചൂടാറാതെ ഓര്‍മകള്‍

ഇരുപതാണ്ടു കഴിഞ്ഞിട്ടും കാപ്പിക്ക് അതേ പ്രിയരുചി! ഹിമാചല്‍ തൊപ്പിയും കമ്പിളിയുടുപ്പുമണിഞ്ഞ് പ്രിയപ്പെട്ട കാപ്പി മൊത്തിക്കുടിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്മരണകള്‍ ഉണര്‍ന്നു.

ഹിമാചല്‍ മുഖ്യമന്ത്രിയായി ജയറാം താക്കൂറിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണു ഷിംലയിലെ പ്രശസ്തമായ ഇന്ത്യന്‍ കോഫി ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കാപ്പി കുടിക്കാനിറങ്ങിയത്. തൊണ്ണൂറുകളില്‍ പാര്‍ട്ടി പ്രവര്‍ത്തനവുമായി ഹിമാചലിലെത്തുമ്പോഴെല്ലാം ഇവിടെ വന്നു കാപ്പി കുടിക്കുക മോദിയുടെ പതിവായിരുന്നു. ഹിമാചലിലെ പാര്‍ട്ടി കാര്യങ്ങള്‍ നോക്കിനടത്തിയ എട്ടുവര്‍ഷം ഈ കോഫി ഹൗസ് അദ്ദേഹത്തിന്റെ പ്രിയസങ്കേതമായി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പവും മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പവും ഇവിടെ കാപ്പികുടിച്ച നാളുകളെപ്പറ്റി ഏതാനും മാസം മുന്‍പു ഷിംലയില്‍ പ്രസംഗിച്ചപ്പോഴും മോദി സൂചിപ്പിച്ചിരുന്നു.
ഇന്നലെ ഒരു മുന്നറിയിപ്പുമില്ലാതെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കോഫി ഹൗസിനു മുന്നില്‍ വന്നു നിന്നതും, ആളും ആരവവുമായി. വെള്ളക്കപ്പിലെ ചൂടുകാപ്പി നുണയുന്ന മോദിക്കൊപ്പം സെല്‍ഫിയെടുക്കാനെത്തിയവര്‍ക്കും നിരാശപ്പെടേണ്ടിവന്നില്ല.