പാമ്പിനെ പേടിച്ച് വിമാനത്താവളം

കൊച്ചി: സ്വര്‍ണ വേട്ടയ്ക്ക് പേരുകേട്ട കൊച്ചി വിമാനത്താവളം കഴിഞ്ഞ ദിവസം വേദിയായത് വ്യത്യസ്തമായൊരു “വേട്ട”യ്ക്കാണ്. വിമാനത്താവളത്തിനു സമീപത്തെ കാടുപിടിച്ച പറമ്പില്‍ വിഷപ്പാമ്പുണ്ടെന്ന് ജീവനക്കാര്‍ക്കൊരു പേടി. കാട്ടിനുള്ളില്‍ ഒന്നുരണ്ടു തവണ പാമ്പിനെ കൂടി കണ്ടതോടെ ആരും ആ വഴിക്കുപോലും പോകാതെയായി.

പരാതികള്‍ കൂടിയപ്പോള്‍ പാമ്പുപിടിത്തക്കാരെ കൊണ്ടുവരാന്‍ തന്നെ എയര്‍പോര്‍ട്ട് അധികൃതര്‍ തീരുമാനിച്ചു. പേരുകേട്ട പാമ്പുപിടിത്തക്കാരെ പലരെയും ബന്ധപ്പെട്ടു. ഉടനെ എത്താമെന്ന മറുപടിയല്ലാതെ ഫലമുണ്ടായില്ല. അവസാനം വനം വകുപ്പിന്റെ സഹായം തേടി. ദിവസങ്ങള്‍ക്കുള്ളില്‍ പാമ്പിനെ പിടിക്കാന്‍ ആളെത്തി, വയനാട്ടില്‍നിന്ന്. കാടു മുഴുവന്‍ വെട്ടിത്തെളിച്ച് പരിശോധിച്ചെങ്കിലും കണ്ടത് ചേരയെ മാത്രം.

വൈല്‍ഡ് ലൈഫ് ആന്‍ഡ് നേച്ചര്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റ് കേരള കോ-ഓര്‍ഡിനേറ്ററും വനം വകുപ്പ് താത്കാലിക ജീവനക്കാരനുമായ അഹമ്മദ് ബഷീറും സുഹൃത്ത് വി.പി. യൂനസുമാണ് വിമാനത്താവളത്തിലെത്തിയത്. തിങ്കളാഴ്ചയാണ് ഇവര്‍ തിരച്ചില്‍ തുടങ്ങിയത്. ശ്രമം രണ്ടു ദിവസം നീണ്ടു. പറമ്പിലെ കാടു മുഴുവന്‍ വെട്ടിത്തെളിച്ചു. മണ്ണില്‍ കണ്ട കുഴികളിലുള്‍പ്പെടെ പരിശോധിച്ചു. കണ്ടത് ചേരയെ മാത്രമാണെന്ന് ബഷീര്‍ പറഞ്ഞു.

സിയാല്‍ അക്കാദമിയുടെ അടുത്തുള്ള കാടുപിടിച്ച സ്ഥലത്താണ് ജീവനക്കാര്‍ പലതവണ പാമ്പിനെ കണ്ടത്. ഇതിനടുത്തായി ഒരു ഡേ കെയറും പ്രവര്‍ത്തിക്കുന്നുണ്ട്. പാമ്പുകളെ തിരിച്ചറിയാനും അവയുടെ ശല്യം ഒഴിവാക്കാനുമുള്ള വഴികളെല്ലാം ജീവനക്കാര്‍ക്ക് ഉപദേശിച്ചാണ് ബഷീര്‍ മടങ്ങിയത്.