ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍; പീഡിപ്പിച്ചവരില്‍ പോലീസ്‌ ഉദ്യോഗസ്‌ഥനുമെന്ന് മൊഴി

ആലപ്പുഴയില്‍ സൂര്യനെല്ലിമോഡല്‍ പെണ്‍വാണിഭം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുവായ യുവതി ടൂറിസം കേന്ദ്രങ്ങളിലെത്തിച്ച്‌ പലര്‍ക്കും കാഴ്‌ചവച്ചെന്നു പരാതി. അച്‌ഛന്‍ വികലാംഗനും അമ്മ രോഗിയുമായ ആലപ്പുഴ നഗരവാസിയായ പതിനാറുകാരിയാണ്‌ പീഡനത്തിനിരയായത്‌.

മൊഴിയില്‍ പരാമര്‍ശിക്കപ്പെട്ട നാര്‍കോട്ടിക്‌ സെല്‍ വിഭാഗത്തിലെ സീനിയര്‍ പോലീസ്‌ ഓഫീസറായ ആലപ്പുഴ സ്വദേശി നെല്‍സണെ സസ്‌പെന്‍ഡു ചെയ്‌തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായ പുന്നപ്ര സ്വദേശി ആതിര (24)യെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. പതിവായി പെണ്‍കുട്ടിയെ വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടു പോകുന്നത്‌ ശ്രദ്ധയില്‍പ്പെട്ട നഗരസഭാ കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്ന്‌ ഇവരെ തടഞ്ഞുവച്ച്‌ പോലീസിലേല്‍പ്പിക്കുകയായിരുന്നു.

പോലീസ്‌ ഉദ്യോഗസ്‌ഥരടക്കം നിരവധി പേര്‍ക്ക്‌ തന്നെ കാഴ്‌ചവച്ചതായി പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. പോലീസുദ്യോഗസ്‌ഥന്‍ മാരാരിക്കുളത്തെ റിസോര്‍ട്ടില്‍വച്ച്‌ മദ്യം നല്‍കിയശേഷം പീഡിപ്പിച്ചെന്നു വനിതാ എസ്‌.ഐ: ജെ. ശ്രീദേവിക്കു പെണ്‍കുട്ടി മൊഴി നല്‍കി.

കേസില്‍ ജില്ലാ പോലീസ്‌ മേധാവി എസ്‌. സുരേന്ദ്രന്റെ നിര്‍ദേശാനുസരണം ആലപ്പുഴ ഡിവൈ.എസ്‌.പി: പി.വി ബേബിയുടെ നേതൃത്വത്തിലാണ്‌ അന്വേഷണം. ഇന്നലെ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയമാക്കി. പ്രതികള്‍ക്കെതിരേ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്‌.