സ്തംഭിച്ച് യുഎസ്; എട്ടു ലക്ഷം സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങും

അടിയന്തരാവശ്യങ്ങൾക്കു പണം ചെലവഴിക്കുന്നതിന് അനുമതി നൽകുന്ന ബിൽ സെനറ്റ് നിരാകരിച്ചതിനെ തുടർന്ന് യുഎസ് സർക്കാരിന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിൽ. പ്രതിരോധവിഭാഗമായ പെന്റഗൺ ഉൾപ്പെടെ ഫെഡറൽ സർക്കാരിനു കീഴിലുള്ള വകുപ്പുകൾക്കു ഫെബ്രുവരി 16 വരെയുള്ള ചെലവിനു പണം അനുവദിക്കുന്ന ബില്ലാണു പ്രതിപക്ഷമായ ഡമോക്രാറ്റിക് പാർട്ടി തടഞ്ഞത്. നൂറംഗ സെനറ്റിൽ ബിൽ പാസാകാൻ 60 വോട്ടുകളാണു വേണ്ടത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് 51 അംഗങ്ങളുണ്ടെങ്കിലും ലഭിച്ചത് 50 മാത്രം.

ബാധിക്കുന്നത് ഇങ്ങനെ;

∙ വൈറ്റ് ഹൗസിലെ 1700 ജീവനക്കാരിൽ 1056 പേർക്ക് നിർബന്ധിത അവധി.

∙ 13 ലക്ഷം സൈനികരും പതിവുപോലെ ജോലി തുടരും. ശമ്പളമുണ്ടാകില്ല.

∙ ദേശീയ പാർക്കുകൾ, മ്യൂസിയം തുടങ്ങിയവ അടഞ്ഞു കിടക്കും.

∙ സാമൂഹിക സുരക്ഷ, എയർ ട്രാഫിക് കൺട്രോൾ, ഗതാഗത സുരക്ഷ, തപാൽ തുടങ്ങിയവ പ്രവർത്തിക്കും.

പ്രതിസന്ധി മുൻപും

യുഎസിൽ അഞ്ചു വർഷത്തിനിടെയുണ്ടാകുന്ന രണ്ടാമതു സാമ്പത്തിക സ്തംഭനമാണിത്. ബറാക് ഒബാമ പ്രസിഡന്റായിരിക്കുമ്പോൾ 2013 ഒക്ടോബറിൽ 16 ദിവസത്തെ സാമ്പത്തിക സ്തംഭനമുണ്ടായി.