'കോടിയേരിയുടെ ജീവിതമാണ്, അദ്ദേഹത്തിന്റെ സന്ദേശം'; ബിനോയുടെ കേസ് പാര്‍ട്ടിയറിയേണ്ട കാര്യമില്ലെന്ന് അഡ്വ.ജയശങ്കര്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ മേല്‍ ആരോപിക്കപ്പെടുന്ന തട്ടിപ്പ് കേസിനെ കുറിച്ച് കുറിക്കുകൊള്ളുന്ന പരിഹാസവുമായി അഡ്വ. ജയങ്കര്‍. കോടിയേരിയെയും മകനെയും ഗാന്ധിജിയോടും മകനോടും ഉപമിച്ചാണ് ജയശങ്കര്‍ പ്രതികരണം രേഖപ്പെടുത്തുന്നത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

മഹാത്മാ ഗാന്ധിയുടെ മൂത്തമകന്‍ ഹരിലാല്‍ ഗാന്ധി മുഴുക്കുടിയനും ദുര്‍വൃത്തനും ആയിരുന്നു. ഇടയ്ക്ക് മതംമാറി, പിന്നെ തിരിച്ചു പോന്നു. ഒടുവില്‍ അരിയെത്താതെ മരിച്ചു. മകന്‍ കൊളളരുതാത്തവനായി എന്നതുകൊണ്ട് മഹാത്മാവിന്റെ മഹത്വത്തിന് എന്തെങ്കിലും ഗ്ലാനി സംഭവിച്ചോ? ഇല്ല. അഹിംസാ പാര്‍ട്ടിക്ക് അപകീര്‍ത്തിയുണ്ടായോ? അതുമില്ല. അതാണ് രാഷ്ട്രീയമെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടുന്നു.

ബിനോയ് കാശ് കടംവാങ്ങിയിട്ടുണ്ടെങ്കില്‍ ബിനോയ് തിരിച്ചുകൊടുക്കും. കേസുണ്ടായാല്‍ നേരിടും. അതൊന്നും പാര്‍ട്ടി അറിയേണ്ട കാര്യമില്ലെന്ന് ജയശങ്കര്‍ പറയുന്നു.പാവങ്ങളുടെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുളള കുത്സിത ശ്രമമാണ് കോണ്‍ഗ്രസും ബിജെപിയും മാധ്യമ സിന്‍ഡിക്കേറ്റും ചേര്‍ന്നു നടത്തുന്നത്. “”എന്റെ ജീവിതമാണ് എന്റെ സന്ദേശം”” എന്ന് ഗാന്ധിയുടെ വാചകത്തെ അനുസ്മരിപ്പിച്ച് കൊണ്ട് കോടിയേരിയുടെ ജീവിതമാണ് അദ്ദേഹത്തിന്റെ സന്ദേശം”” എന്ന് ജയശങ്കര്‍ എഴുതുന്നു. പാര്‍ട്ടിയ്ക്ക് വേണ്ടി ബക്കറ്റ് പിരിവ് നടത്തുന്ന കോടിയേരിയുടെ ചിത്രം സഹിതമാണ് ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

https://www.facebook.com/AdvocateAJayashankar/photos/a.753112281485167.1073741829.731500836979645/1400749346721454/?type=3&theater

അഡ്വ. ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ;

മഹാത്മാ ഗാന്ധിയുടെ മൂത്തമകന്‍ ഹരിലാല്‍ ഗാന്ധി മുഴുക്കുടിയനും ദുര്‍വൃത്തനും ആയിരുന്നു. ഇടയ്ക്ക് മതംമാറി, പിന്നെ തിരിച്ചു പോന്നു. ഒടുവില്‍ അരിയെത്താതെ മരിച്ചു.

മകന്‍ കൊളളരുതാത്തവനായി എന്നതുകൊണ്ട് മഹാത്മാവിന്റെ മഹത്വത്തിന് എന്തെങ്കിലും ഗ്ലാനി സംഭവിച്ചോ? ഇല്ല. അഹിംസാ പാര്‍ട്ടിക്ക് അപകീര്‍ത്തിയുണ്ടായോ? അതുമില്ല. അതാണ് രാഷ്ട്രീയം.

ബിനോയ് കാശ് കടംവാങ്ങിയിട്ടുണ്ടെങ്കില്‍ ബിനോയ് തിരിച്ചുകൊടുക്കും. കേസുണ്ടായാല്‍ നേരിടും. അതൊന്നും പാര്‍ട്ടി അറിയേണ്ട കാര്യമില്ല.

ബിനോയ് കോടിയേരി വിപ്ലവ പാര്‍ട്ടിയില്‍ അംഗമല്ല. തൊഴിലെടുത്തു ജീവിക്കുന്ന ഒരു പാവം ചെറുപ്പക്കാരന്‍. അദ്ദേഹം കാര്‍ വാങ്ങാനും കച്ചവടം പൊലിപ്പിക്കാനും ഏതാനും ദിര്‍ഹം കടംവാങ്ങിയത് തെറ്റാണോ? കയ്യില്‍ കാശില്ലാത്തതിനാല്‍ തിരിച്ചടവ് വൈകിയതാണോ മഹാപരാധം?

പാവങ്ങളുടെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുളള കുത്സിത ശ്രമമാണ് കോണ്‍ഗ്രസും ബിജെപിയും മാധ്യമ സിന്‍ഡിക്കേറ്റും ചേര്‍ന്നു നടത്തുന്നത്. ഇതൊന്നും ഈ നാട്ടില്‍ വിലപ്പോകില്ല. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ത്യാഗനിര്‍ഭരമായ ജീവിതം ഒരു തുറന്ന പുസ്തകമാണ്.

കോടിയേരിയുടെ ജീവിതമാണ്, അദ്ദേഹത്തിന്റെ സന്ദേശം.