'ബാബറിമസ്ജിദ് പൊളിച്ചുമാറ്റി പ്രശ്‌നം തീര്‍ക്കണം' ഇഎംഎസ് ഇങ്ങനെ പറഞ്ഞിരുന്നോ? ഒരു വസ്തുതാന്വേഷണം

കഴിഞ്ഞ ഏതാനു വര്‍ഷങ്ങളായി ഡിസംബര്‍ മാസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുഭാവികളും അവരുടെ ഗ്രൂപ്പുകളും പ്രചരിപ്പിക്കുന്ന ഒന്നാണ് 1987 ജനുവരി 14 ലെ മാതൃഭൂമി ദിനപത്രത്തില്‍ ഇ.എം.എസിന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത. “ബാബറിമസ്ജിദ് പൊളിച്ചുമാറ്റി പ്രശ്‌നം തീര്‍ക്കണം. ഇഎംഎസ്” എന്ന മാതൃഭൂമി വാര്‍ത്ത. ആ സമയത്താണ് സിപിഐഎം ജനറല്‍ സെക്രട്ടറി ഇഎംഎസിന്റെ പ്രസംഗത്തിലേതെന്ന രൂപത്തില്‍ മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മറ്റൊരു പത്രവും ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നാണ് വസ്തുതാന്വേഷണത്തില്‍ ബോധ്യപ്പെട്ടത്.

അടുത്ത ദിവസംതന്നെ ഇഎംഎസിന്റെ മറുപടി ദേശാഭിമാനി വാര്‍ത്തയായി പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇതിന് മാതൃഭൂമി വിശദീകരണം നല്‍കിയില്ല. ആ വാര്‍ത്ത വന്നതിനുശേഷം പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പിന് തൊട്ടുമുമ്പായി ഇ എം എസിന്റെ പ്രസംഗം വ്യാജമായി നിര്‍മിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഫോട്ടോകോപ്പി മുസ്ളിം സമുദായാംഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചിരുന്നു.

ബാബറി മസ്ജിദ് പൊളിക്കാന്‍ പറഞ്ഞവരാണ് മാര്‍ക്‌സിസ്റുകാര്‍ എന്ന പ്രചാരണമായിരുന്നു അവര്‍ നടത്തിയിരുന്നത്. ബാബറി മസ്ജിദ് പ്രശ്നത്തില്‍ സിപിഐഎം എടുത്ത നിലപാടുകള്‍ വ്യക്തമായിരുന്നതിനാല്‍ ആ വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യം ലഭിച്ചിരുന്നില്ല. എന്നാല്‍, ഇന്നത്തെ സോഷ്യല്‍ മീഡിയാ കാലഘട്ടത്തില്‍ ഇത്തരം പ്രചരണം നടത്തുന്നത് വര്‍ഗീയതയ്ക്ക് കോപ്പുകൂട്ടുമെന്നാണ് രാഷട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2010 ജൂലൈ 12 ലക്കത്തിന്റെ മുഖചിത്രംതന്നെ ഇഎംഎസിന്റെ പ്രസംഗം വ്യാജമായി പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിന്റെ പഴയതാളായിരുന്നു. അതിന് “ഒന്നുകില്‍ ന്യൂനപക്ഷത്തിന്റെ നെഞ്ചത്ത്, അല്ലെങ്കില്‍…” എന്ന അടിക്കുറിപ്പുമുണ്ടായിരുന്നു. ലീഗ് പ്രവര്‍ത്തകരും ഇതേറ്റുപിടിച്ച് വലിയ പ്രചരണം നടത്തിയിരുന്നു.

ഇഎംഎസ് അന്ന് നടത്തിയ പ്രസംഗം ദേശാഭിമാനി റിപ്പോര്‍ട്ട് ചെയതത് ഇങ്ങനെയായിരുന്നു.

ബാബ്റി മസ്ജിദ്, രാമജന്മഭൂമി പ്രശ്നങ്ങള്‍ അന്യോന്യം വിട്ടുവീഴ്ചചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കിക്കൂടേ? സിപിഐ എം ജനറല്‍ സെക്രട്ടറി ഇ എം എസ് ചെറുകര, തിരൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ ചേര്‍ന്ന പാര്‍ടി പൊതുയോഗങ്ങളില്‍ ഈ ചോദ്യം ഉന്നയിച്ചു.

സേട്ടുവും ആര്‍എസ്എസ്സും തമ്മില്‍ ഇതിന്റെ പേരില്‍ യുദ്ധം വെട്ടാനൊരുങ്ങുകയാണ്. ഇത് രണ്ട് സമുദായത്തിനും ഗുണം ചെയ്യുമോ? രണ്ട് സമുദായങ്ങളിലേയും സാധാരണക്കാര്‍ ചിന്തിക്കണം.

നൂറ്റാണ്ടുകള്‍ക്കുമുമ്പാണ് ബാബര്‍ ജീവിച്ചത്. ശ്രീരാമന്‍ ജനിച്ചിട്ടുണ്ടെന്നാണ് പറയുന്നതെങ്കില്‍ അതും രണ്ടായിരം മൂവായിരം വര്‍ഷം മുമ്പാണ്. അന്നുള്ള പ്രശ്നത്തിന്റെ പേരില്‍ ഇന്ന് ജനങ്ങളെ ഇളക്കിവിടുന്നത് ശരിയാണോ?

മതവിശ്വാസികളുടെ വിശ്വാസത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഞാന്‍ മതവിശ്വാസി അല്ലാത്തതുകൊണ്ട് എനിക്ക് മതവിശ്വാസികളെ ബഹുമാനിക്കാനും വിമര്‍ശിക്കാനും കഴിയും. ബാബ്റി മസ്ജിദ് പ്രശ്നവും രാമജന്മഭൂമി പ്രശ്നവും പരിഹരിക്കാന്‍ ഞാനൊരു നിര്‍ദ്ദേശംവെയ്ക്കുന്നു. ഞാനാണ് നിര്‍ദ്ദേശം വെയ്ക്കുന്നതെന്നതുകൊണ്ട് തന്നെ അവരത് അംഗീകരിക്കുകയില്ല ഇ എം എസ് പറഞ്ഞു.

പള്ളിയും ക്ഷേത്രവും ആ സ്ഥലത്ത് പ്രവര്‍ത്തിച്ചുകൂടേ? ഒരു ഭാഗത്ത് പള്ളി, മറുഭാഗത്ത് ക്ഷേത്രം. അല്ലെങ്കില്‍ കെട്ടിടത്തിന്റെ മുകളില്‍ പള്ളി, താഴെ ക്ഷേത്രം. അല്ലെങ്കില്‍ മുകളില്‍ ക്ഷേത്രം താഴെ പള്ളി. എന്നാലും തര്‍ക്കം തീരില്ല. കെട്ടിടത്തിന്റെ താഴെ പള്ളി വേണം, അമ്പലം വേണം എന്നതാവും പിന്നീട് തര്‍ക്കം. പ്രശ്നം ഒത്തുതീര്‍പ്പിലെത്തിക്കുകയല്ല കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കി സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് സേട്ടും ആര്‍എസ്എസും ശ്രമിക്കുന്നത് ഇ എം എസ് പറഞ്ഞു.