'കാറില്‍ രോഗിയുണ്ടായിരുന്നില്ല'; സംഭവത്തിന്റെ സത്യാവസ്ഥ തുറന്നു പറഞ്ഞ് ഡ്രൈവര്‍; റെഡ് വോളണ്ടിയര്‍ മാര്‍ച്ചില്‍ സംഭവിച്ചത് ഇതാണ്

സി.പി.ഐ.എമ്മിന്റെ കാസര്‍കോട് ഉദുമ ഏരിയ സമ്മേളനത്തിന്റെ സമാപനസമ്മേളനത്തിന് മുന്നോടിയായി ബുധനാഴ്ച നടന്ന റെഡ് വോളന്റിയര്‍ മാര്‍ച്ചിനിടെ നടന്ന സംഭവം ഏറെ ചര്‍ച്ചയായിരുന്നു. രോഗിയുമായി പോകുന്ന കാര്‍ വോളണ്ടിയര്‍ ക്യാപ്റ്റന്‍ തൊഴിച്ചു എന്ന വാര്‍ത്ത ഏഷ്യാനെറ്റ് നല്‍കിയരുന്നു. എന്നാല്‍ ഡ്രൈവര്‍ മാത്രമേ ആ കാറിലുണ്ടായിരുന്നു എന്നു വ്യക്തമായതോടെ ഏഷ്യാനെറ്റ് വാര്‍ത്ത തിരുത്തിയിരുന്നു. എന്നാല്‍ അന്നു സംഭവിച്ച കാര്യങ്ങള്‍ എന്താണെന്ന് കാര്‍ ഡ്രൈവര്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെയാണ്.

രോഗിയുമായി പോയ കാറിനുനേരെ വോളണ്ടിയര്‍ ക്യാപ്റ്റന്റെ പരാക്രമം എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിച്ചത്. എന്നാല്‍ സത്യം അതല്ല. കാറിന്റെ ഉടമയും, സംഭവസമയത്ത് കറോടിച്ചിരുന്ന കാസര്‍കോട് പരവനടുക്കം സ്വദേശി പ്രസന്നകുമാര്‍ തന്നെയാണ് എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് വെളിപ്പെടുത്തിയത്.

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒപ്പം വന്ന സുഹൃത്തുക്കളെ വേദിക്ക് സമീപം ഇറക്കിയ ശേഷം കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. വോളണ്ടിയര്‍ മാര്‍ച്ചിന് സമീപമെത്തിയപ്പോള്‍ കാറിന്റെ വേഗത കുറച്ചു. എന്നാല്‍ മാര്‍ച്ചിന് ഒപ്പമുണ്ടായിരുന്നവര്‍ തന്നെ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ കാര്‍ മുന്നോട്ടെടുക്കാന്‍ നിര്‍ദ്ദേശിച്ചു. ടീമില്‍പ്പെട്ട ഒരാളുടെ കാലില്‍ വാഹനം ചെറുതായി ഉരസുകയും ചെയ്തു. ഇതാണ് വോളണ്ടിയര്‍ ക്യാപ്റ്റനായ ഉദുമ സ്വദേശി വേണുവിനെ പ്രകോപിപ്പിച്ചത്- പ്രസന്നകുമാര്‍ പറഞ്ഞു

ബഹറൈനില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന പ്രസന്നകുമാര്‍ തികഞ്ഞ ഒരു പാര്‍ട്ടി അനുഭാവിയാണ്. പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പഴയ ഈ ഡി.വൈ.എഫ്.ഐക്കാരന്‍ നാട്ടിലെത്തിയത്.