ചുരുളയിഴിയാത്ത രഹസ്യം തേടിയുള്ള ആ അതീവ രഹസ്യ പദ്ധതി അമേരിക്ക നിര്‍ത്തലാക്കിയോ? നിഗൂഢത തുടരുന്നു

അഞ്ച് വര്‍ഷക്കാലം അമേരിക്ക അതീവ രഹസ്യമായി കൈകാര്യം ചെയ്തിരുന്ന പദ്ധതി അവസാനിപ്പിച്ചെന്ന് അമേരിക്കയുടെ പ്രതിരോധ ആസ്ഥാനം പെന്റഗണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയപ്പോഴാണ് ലോകം ഇക്കാര്യം അറിയുന്നത്. പറക്കും തളികകളുമായി ബന്ധപ്പെട്ട് അതീവ രഹസ്യമായി നടത്തിയിരുന്ന പദ്ധതി 2012ല്‍ അവസാനിപ്പിച്ചുവെന്നാണ് കഴിഞ്ഞ ദിവസം പെന്റഗണ്‍ വ്യക്തമാക്കിയത്.

പ്രതിരോധ വകുപ്പിന്റെ കീഴില്‍ അതീവ രഹസ്യമായിട്ടായിരുന്നു ഈ പദ്ധതി അമേരിക്ക നടത്തിയിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്ടെന്നു പറയപ്പെടുന്ന പറക്കും തളികകളുടെ രഹസ്യം അന്വേഷിക്കലായിരുന്നു പദ്ധതി. പ്രതിവര്‍ഷം 22 ദശലക്ഷം ഡോളര്‍ ചെലവ് വരുന്ന പദ്ധതി നിര്‍ത്തി മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചുവെന്നാണ് പെന്റഗണ്‍ അറിയിച്ചത്.

അതേസമയം, അഞ്ച് വര്‍ഷം മുമ്പ് പദ്ധതിക്കുള്ള ഫണ്ട് നിര്‍ത്തലാക്കിയിട്ടുണ്ടെങ്കിലും പറക്കും തളികയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തുടരുന്നുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അഡ്വാന്‍സ്ഡ് ഏവിയേഷന്‍ ത്രെട്ട് ഐഡന്റി ഫിക്കേഷന്‍ എന്നാണ് പദ്ധതിയുടെ പേര്. ആകാശത്തിലൂടെ പറക്കുന്ന തിരിച്ചറിയപ്പെടാത്തെ വസ്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്.

Read more

അന്യഗ്രഹ വാഹനങ്ങളെന്നു കരുതപ്പെടുന്നവയെ കുറിച്ചുള്ള അന്വേഷണത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ട മറ്റു ചില കാര്യങ്ങളുണ്ട്. അതിനാലാണ് ഫണ്ടിങ് മറ്റൊന്നിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് പെന്റഗണ്‍ പറഞ്ഞത്. അതേസമയം, ഇതുവരെ രഹസ്യമായി നടത്തിയിരുന്ന പദ്ധതി ഇനിയും തുടരുമോ എന്ന കാര്യത്തില്‍ പെന്റഗണ്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല.