സത്യസന്ധത വിനയായി കള്ളക്കടത്തുകാരന്‍ പൊലീസ് പിടിയില്‍

സത്യസന്ധത നല്ലൊരു സ്വഭാവ ഗുണമാണ്. എന്നാല്‍ കള്ളന്മാര്‍ക്ക് സത്യസന്ധത നല്ല ഗുണമല്ല നല്‍കുക. പിന്നെ കള്ളനെന്ന പേരിന് എന്ത് പ്രസക്തിയല്ലേ. എന്തൊക്കെയായാലും അമിത സത്യസന്ധത വിനയായി ബെംഗളൂരു പൊലിസിന്റെ പിടിയിലായിരിക്കുകയാണ് രച്ചപ്പ എന്ന കള്ളക്കടത്തുകാരന്‍. ആദായനികുതി വകുപ്പിന് സമര്‍പ്പിച്ച നാല്‍പത് ലക്ഷം രൂപ വരുമാനത്തിന്റെ നികുതിയാണ് ഈ മുപ്പത്തിനാലുകാരനെ കുടുക്കിയത്.

നിര്‍മാണതൊഴിലാളിക്ക് നാല്‍പത് ലക്ഷം വരുമാനം എന്നതില്‍ സംശയം തോന്നിയ ആദായനികുതി ഉദ്യോഗസ്ഥരാണ് രച്ചപ്പയുടെ വിവരങ്ങള്‍ പൊലീസിന് കൈമാറിയത്. തുടര്‍ന്ന് രഹസ്യമായി രച്ചപ്പയെ നിരീഷിച്ച പൊലിസ് കള്ളക്കടത്ത് കൈയ്യോടെ പിടിക്കുകയായിരുന്നു. കാറില്‍ 26 കിലോ കഞ്ചാവുമായാണ് രച്ചപ്പയെ പൊലീസ് അറസ്റ്റ് ചെയ്യ്തത്. പന്ത്രണ്ട് വര്‍ഷം മുന്‍പാണ് കര്‍ണാടകയിലെ ചമരാജനഗര്‍ ജില്ലയില്‍ നിന്നുമുള്ള രച്ചപ്പ ബെംഗളൂരുവിലേക്ക് ചേക്കേറുന്നത്. നഗരത്തില്‍ ഒരു നിര്‍മാണ തൊഴിലാളിയായി ജീവിതം ആരംഭിച്ച രച്ചപ്പ കള്ളക്കടത്തിലേക്ക് തിരിയുകയായിരുന്നു.

Read more

ലഹരിക്ക് അടിമയായിരുന്നു രച്ചപ്പ ആദ്യമാദ്യം സ്വന്തം ആവശ്യത്തിനുള്ള കഞ്ചാവ് മാത്രമായിരുന്നു കൊണ്ടുനടന്നത്. പിന്നെ ആവശ്യക്കാര്‍ കൂടിയപ്പോള്‍ അയാള്‍ വില്‍പ്പനയിലേക്കും കടക്കുകയായിരുന്നു. തൊഴിലില്ലാത്ത കുറച്ച് ചെറുപ്പക്കാരെയും ഇതിനായി അയാള്‍ കൂടെ നിര്‍ത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇക്കാലയളവില്‍ ബെംഗളൂരു കനകാപുര റോഡില്‍ ഒരു വില്ല സ്വന്തമാക്കിയതിന് പുറമേ സ്വന്തം നാട്ടില്‍ രണ്ട് വീടും ഏതാനും ഏക്കര്‍ ഭൂമി സ്വന്തമാക്കാനും രച്ചപ്പയ്ക്കായി.