ഫേസ്ബുക്കിലെ സെല്‍ഫി കൊലപാതകത്തിന് തെളിവായി, കുറ്റവാളിക്ക് ജയിൽ ശിക്ഷ

രണ്ട് വര്‍ഷം മുന്‍പ് കാനഡയില്‍ നടന്ന കൊലപാതകത്തിന് തെളിവായത് കുറ്റവാളി കൃത്യത്തിന് തൊട്ട് മുന്‍പ് എടുത്ത സെല്‍ഫി. ഫോട്ടോ ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവതി അറിഞ്ഞില്ല, അത് തനിക്ക് വിനയാകുമെന്ന്.റോസ് ആന്‍റണിയെന്ന യുവതിയാണ് കൊലപാതകകുറ്റത്തിന് പിടിയിലായത്.

രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഭവം ഇങ്ങനെ…

റോസ് ആന്റണിയും ബ്രിട്‌നി ഗോര്‍ഗോള്‍ എന്ന യുവതിയും സുഹൃത്തുക്കളായിരുന്നു. കൊല്ലപ്പെട്ട ദിവസം ഇരുവരും സുഹൃത്തിന്റെ വീട്ടില്‍ മദ്യപിച്ചിരിക്കുകയായിരുന്നു. പരസ്പരം എന്തോ പറഞ്ഞ് തര്‍ക്കിത്തിച്ച് ഒടുവില്‍ കയ്യാങ്കളിയായി, റോസ്, ഗോര്‍ഗോളിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ബ്രിട്‌നി ഗോര്‍ഗോളിന്‍റെ മൃതദേഹം സമീപമുള്ള മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ചു.

കൊലപാതകത്തിന് മുന്‍പ് എടുത്ത സെല്‍ഫി റോസ് ആന്റണി ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ആ ഫോട്ടോയില്‍ റോസ് ധരിച്ചിരുന്ന ബെല്‍റ്റാണ് പോലീസിന് മൃതദേഹത്തിനരികില്‍ നിന്ന് കിട്ടിയത്. അത് തെളിവായി സൂക്ഷിച്ചെങ്കിലും ആരുടേതാണെന്ന് കണ്ടെത്തിയിരുന്നില്ല. റോസ് പോസ്റ്റ് ചെയ്ത ചിത്രം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. രണ്ട് വര്‍ഷമായിട്ടും കേസിന് തുമ്പ് കിട്ടാതിരുന്ന പോലീസ് പിന്നീട് റോസ് ആന്റണിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്.

എന്നാല്‍ തനിക്ക് അതൊന്നും ഓര്‍മയില്ലെന്നും താന്‍ മൂലം ഗോര്‍ഗോള്‍ മരിച്ചെങ്കില്‍ കുറ്റബോധമുണ്ടെന്നുമാണ് റോസ് ആന്റണി കോടതിയില്‍ പറഞ്ഞത്. റോസ് ആന്റണിക്ക് കോടതി ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.