എം.വി ജയരാജന്‍ ശരിയായിരുന്നില്ലേ എന്ന് സംശയിച്ചാല്‍ അത് തെറ്റാണോ യുവര്‍ ഓണര്‍?

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധിച്ച സംഭവംത്തില്‍ പ്രതികരണവുമായി ജോയി മാത്യു. ചില കാര്യങ്ങള്‍ക്ക് ഒരു “വ്യവസ്ഥയും വെള്ളിയാഴ്ച” യുമുണ്ടെന്ന് സമര്‍ഥിച്ചവര്‍ തന്നെ വിപ്ലവകാരികളാകുമ്പോള്‍ നേരത്തെ വിപ്ലവകാരികളായിരുന്ന ജസ്റ്റിസ് കട്ജുവും ജസ്റ്റിസ് കര്‍ണ്ണനും എന്തിനു നമ്മുടെ എം വി ജയരാജന്‍ വരെ ശരിയായിരുന്നില്ലേ എന്ന് സംശയിച്ചാല്‍ അത് തെറ്റാണോ യുവര്‍ ഓണര്‍?- ജോയ് മാത്യു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ സമാനതകളില്ലാത്ത സംഭവവികാസങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം സുപ്രിം കോടതി പരിസരം സാക്ഷ്യം വഹിച്ചത്. കോടതി നടപടികള്‍ നിര്‍ത്തിവെച്ച് കൊളീജിയം അംഗങ്ങളായ നാല് ജഡ്ജിമാര്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രജ്ഞന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് ദീപക്മിശ്രയ്ക്കെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരുന്നത്. പിന്നീട് ഇവര്‍ വാര്‍ത്താ സമ്മേളനം നടത്തി ദീപക് മിശ്രക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Read more

നീതിപീഠം
മണ്ണിലേക്കിറങ്ങുന്നു എന്നാണോ ഇതിന്നര്‍ഥം?
അത് മനുഷ്യരിലേക്കടുക്കുന്നു എന്നാണോ നം മനസ്സിലാക്കേണ്ടത്?
ഇന്‍ഡ്യന്‍ നീതിന്യായ ചരിത്രത്തിലെ
ഈ വിപ്ലവം
ഒരു ഭരണയന്ത്രത്തിനും തങ്ങളുടെ
താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച്
നീതിപീഠത്തെ വിലക്കെടുക്കാനാവില്ലന്നാണോ സമര്‍ഥിക്കുന്നത്?
പരോമോന്നത നീതിപീഠം ഇനി
വാര്‍ത്താസമ്മേളനങളിലൂടെ യായിരിക്കുമോ വിധിപ്രസ്താവങ്ങള്‍ നടത്തുക?
ചില കാര്യങ്ങള്‍ക്ക് ഒരു “വ്യവസ്ഥയും
വെള്ളിയാഴ്ച” യുമുണ്ടെന്ന്
സമര്‍ഥിച്ചവര്‍ തന്നെ വിപ്ലവകാരികളാകുംബോള്‍
നേരത്തെ വിപ്ലവകാരികളായിരുന്ന
ജസ്റ്റിസ് കട് ജുവും
ജസ്റ്റിസ് കര്‍ണ്ണനും
എന്തിനു നമ്മുടെ എം വി ജയരാജന്‍ വരെ ശരിയായിരുന്നില്ലേ എന്ന്
സംശയിച്ചാല്‍ അത് തെറ്റാണോ യുവര്‍ ഓണര്‍?