ചെന്നൈ സൂപ്പര്‍ കിങ്സിനെ ട്രോളാന്‍ രാജസ്ഥാന്‍ ഉപയോഗിച്ചത് ഒബാമയെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ താരലേലത്തില്‍ പോര്‍ബന്ദര്‍ താരം ജയ്ദീപ് ഉനദ്കട്ടിന് വേണ്ടി ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും ശക്തമായ രീതിയില്‍ ലേലം വിളിച്ചിരുന്നു. ചെന്നെെയെ മറികടന്ന് ജയ്ദീപിനെ 11.5 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ഒരു ഇന്ത്യന്‍ താരത്തിനു ഐപിഎല്‍ താരലേലത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത് .

ജയ്ദീപ് തങ്ങളുടെ കൂടാരത്തില്‍ എത്തുന്നതിന്റെ സന്തോഷം രാജസ്ഥാന്‍ പങ്കുവച്ചത് മുന്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ചിത്രം ട്വിറ്റില്‍ പങ്കുവച്ചു കൊണ്ടാണ്. അവസാന പന്തില്‍ സിക്‌സ് അടിച്ചാണ് തങ്ങള്‍ ചെന്നെെയുടെ കൈയില്‍ നിന്നും ജയ്ദീപിനെ സ്വന്തമാക്കിയതെന്നും രാജസ്ഥാന്‍ റോയല്‍സ് ട്വിറ്ററില്‍ കുറിച്ചത്.

ട്വന്റി20 മത്സരങ്ങളിലുള്ള മികച്ച റെക്കോര്‍ഡാണ് ഉനദ്കട്ടിനെ റെക്കോര്‍ഡ് തുക നല്‍കി സ്വന്തമാക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചതിന് പിന്നില്‍. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്ക്കെതിരേ നടന്ന ടി20 മത്സരത്തില്‍ ഉജ്വല പ്രകടനം കാഴ്ചെവച്ച ഉനദ്കട്ട് കഴിഞ്ഞ സീസണില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിന്റെ താരമായിരുന്നു.

താരത്തിന്റെ അടിസ്ഥാനവില 1.5 കോടി രൂപയായിരുന്നു. ഇതുവരെ ഏഴ് ഏകദിനങ്ങളും ഒരു ടെസ്റ്റും 4 ടി20യും ഇന്ത്യന്‍ കുപ്പായത്തിലിറങ്ങിയ താരത്തിനായി ചെന്നൈ സൂപ്പര്‍ കിങ്സ്, കിങ്സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകളാണുണ്ടായിരുന്നത്.

ഇന്ത്യയുടെ അണ്ടര്‍ 19 ലോക കപ്പ് താരമായിരുന്ന ജയദേവ് ഉനദ്കട്ട് ഗുജറാത്തിലെ പോര്‍ബന്ദറിലാണ് ജനിച്ചത്.