'ഇത് ഒരുതരം മാനസിക വൈകൃതമാണ്'; നിമിഷയ്‌ക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ആര്യാ രാജേന്ദ്രൻ

നടി നിമിഷാ സജയനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. നടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ആര്യാ രാജേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്ന സ്ത്രീകളെ, പ്രതേകിച്ചും പൊതുരംഗത്ത് എത്തുന്നവരെ കഴിയുന്ന രീതിയിലൊക്കെ അപമാനിക്കുക എന്നത് ഇപ്പോൾ ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുന്നുവെന്നും ആര്യ പറയുന്നു.

നാല് വർഷം മുൻപ് നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരിലാണ് നിമിഷ ചേച്ചി ഇപ്പോൾ ആക്രമിക്കപ്പെടുന്നത്. സ്ത്രീകൾ സ്വന്തം അഭിപ്രായം പറയാൻ പാടില്ലെന്നും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാൻ പാടില്ലെന്നുമുള്ള മാനസികാവസ്ഥയിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കാനുള്ള മതമൗലികവാദികളുടെ അജണ്ടയാണ് സംഘപരിവാറിന്റെ സൈബർ ക്രിമിനലുകളിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ആര്യാ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

സ്വന്തം അഭിപ്രായം പറയാനും പ്രതികരിക്കാനും സ്ത്രീകൾക്കും അവകാശമുള്ള ഒരു ജനാധിപത്യ സമൂഹമാണ് നമ്മുടേത്. ഇത് ഒരുതരം മാനസിക വൈകൃതമാണ്. നിമിഷ ചേച്ചിക്ക് നേരെ നടക്കുന്നത് അങ്ങേയറ്റം അപമാനകരവും സാമൂഹ്യവിരുദ്ധവുമായ നീക്കമാണ്. ഈ നീക്കത്തെ ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതോടൊപ്പം നിമിഷ ചേച്ചിക്ക് പൂർണ്ണപിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.

തൃശൂരില്‍ സുരേഷ് ഗോപിയുടെ വന്‍ വിജയത്തിന് പിന്നാലെയാണ് നടി നിമിഷ സജയന് നേരെ കടുത്ത ബൈബര്‍ ആക്രമണം ഉണ്ടായത്. നടിയുടെ സോഷ്യല്‍ മീഡിയ പേജുകളിലാണ് വ്യാപകമായി സംഘപരിവാര്‍ അണികള്‍ സൈബര്‍ ആക്രമണം നടത്തുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചില്‍ നടന്ന ജനാവലി റാലിയില്‍ നിമിഷ സജയന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും കുത്തി പൊക്കിയാണ് സംഘപരിവാര്‍ അണികളുടെ വിമര്‍ശനം.

തൃശൂര്‍ ലോക്സഭ തിരഞ്ഞെടുപ്പിനിടെ ‘ഈ തൃശൂര്‍ എനിക്ക് വേണം, നിങ്ങള്‍ ഈ തൃശൂര്‍ എനിക്ക് തരണം, തൃശൂരിനെ ഞാന്‍ ഇങ്ങ് എടുക്കുവാ’ എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ച് കൊണ്ടായിരുന്നു നിമിഷാ സജയന്‍ രംഗത്ത് വന്നിരുന്നു. ”തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മള്‍ കൊടുക്കുവോ? കൊടുക്കൂല്ല” എന്നായിരുന്നു നിമിഷ സജയന്‍ അന്ന് പറഞ്ഞത്.